വളർത്തുനായ പെൺകുട്ടിയെ ആക്രമിച്ചു; ഉടമസ്ഥർക്ക് ആറ് മാസം ജയിൽ ശിക്ഷ വിധിച്ച് കോടതി
അമ്പലത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന പന്ത്രണ്ട് വയസുകാരിയെ പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
ചണ്ഡീഗഡ്: വളർത്തുനായ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ ഉടമസ്ഥനും മകനും ആറ് മാസം തടവ് ശിക്ഷ. ദൗലത് സിംഗ് മകൻ സാവൻ പ്രീത് എന്നിവർക്കാണ് പഞ്ചാബ് കോടതി ശിക്ഷ വിധിച്ചത്. നവൻഷഹറിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന സംഭവത്തിനാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
അമ്പലത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന പന്ത്രണ്ട് വയസുകാരിയെ പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇതോടെയാണ് ഉടമസ്ഥർക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്.
പിറ്റ്ബുൾ പോലെയുള്ള അപകടകാരിയായ നായ്ക്കളെ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ തെരുവിലേക്ക് ഇറക്കി വിട്ടത് വലിയ കുറ്റമാണെന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങളിൽ നായയുടെ ഉടമസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ വകുപ്പുണ്ടെന്നും മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചു കൊണ്ട് വ്യക്തമാക്കി.