മധ്യപ്രദേശിൽ ഗ്യാസ് സിലിണ്ടർ നിഷേധിച്ചതിനെ തുടർന്ന് ഒരു സ്ത്രീ ഗ്യാസ് ഏജൻസിക്ക് മുന്നിൽ പൊട്ടിക്കരയുന്ന വീഡിയോ വൈറലായി. ദിവസങ്ങളോളം കാത്തിരുന്നിട്ടും ഗ്യാസ് ലഭിക്കാതെ വന്നതോടെയാണ് സ്ത്രീ നിയന്ത്രണം വിട്ട് പെരുമാറിയത്. പാചകവാതക ക്ഷാമമില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും പല നഗരങ്ങളിലും ഹോട്ടലുകളും മറ്റും അടച്ച് തുടങ്ങി.
പശ്ചിമേഷ്യയിലെ ഇസ്രയേൽ - ഇറാൻ യുദ്ധം 15 -ാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ ലോകമെങ്ങും ഗ്യാസിനും പെട്രോളിനും ക്ഷാമം നേരിട്ട് തുടങ്ങി. ഇന്ത്യയിലേക്ക് പെട്രോളിയവുമായി കപ്പലുകൾ പുറപ്പെട്ടെന്ന് വാർത്തകളുണ്ടെങ്കിലും പൊതുവിപണിയിൽ ഗ്യാസ് ലഭ്യത കുറവാണ്. ഇതിനിടെ തനിക്ക് ഗ്യാസ് സിലിണ്ടർ ലഭിക്കില്ലെന്ന് അറിഞ്ഞ ഒരു സ്ത്രീ കടയ്ക്ക് മുന്നിൽ വച്ച് ഭ്രാന്തമായി പെരുമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മധ്യപ്രദേശിലെ മൊറീനയിലെ ജൗറയിലെ ഒരു ഗ്യാസ് ഏജൻസിയുടെ മുന്നിൽ നിന്നും ഗ്യാസ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കരഞ്ഞ് നിലവിളിക്കുന്ന സ്ത്രീയൂടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ദിവസങ്ങളായുള്ള കാത്തിരിപ്പ്
ദിവസങ്ങളായി അവർ ഗ്യാസിന് വേണ്ടി ഏജൻസി സന്ദർശിക്കാറുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. തനിക്ക് ഗ്യാസ് ഇല്ലെന്ന് അറിഞ്ഞതോടെ അവർ ആകെ തകർന്ന് പോയി. അവരേടൊരു മയക്കത്തിലേക്ക് വീണെന്നും പിന്നാലെ അവരെ 'കാളി ദേവി' ബാധിച്ചതാണെന്നും ദൃക്സാക്ഷികൾ പറയുന്നു. സ്ത്രീ ഗ്യാസ് ഏജന്‍സിയുടെ ഗ്രില്ലിൽ പിടിച്ച് വലിക്കുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഗ്യാസ് സിലിണ്ടറിനായി ഏജന്‍സിക്ക് മുന്നിലെത്തിയ നൂറ് കണക്കിന് ആളുകളുടെ മുന്നിൽ വച്ചായിരുന്നു സ്ത്രീയുടെ പരാക്രമണം. കരച്ചിലിനിടെ തനിക്കും ഒരെണ്ണം തരണമെന്ന് ഇവർ വിളിച്ച് പറയുന്നുണ്ടായിരുന്നു.
ഗ്യാസ് ക്ഷാമം രൂക്ഷം
സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ആരോ ആണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ചിലർ സ്ത്രീയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ. സ്ത്രീ ഇതൊന്നും ശ്രദ്ധിക്കാതെ കരഞ്ഞ് നിലവിളിക്കുകയായിരുന്നു. പ്രദേശത്ത് ഏറെ നാളായി ഗ്യാസിന് ക്ഷാമം നേരിടുകയാണെന്നും അതിനാൽ എല്ലാ ദിവസവും ഗ്യാസ് ഏജൻസിയിൽ പോയി ക്യൂ നിൽക്കേണ്ട അവസ്ഥയാണെന്നും പ്രദേശവാസികൾ പറയുന്നു. ഇതേസമയം സംഭവത്തെ കുറിച്ച് തദ്ദേശ ഭരണകൂടമോ ഗ്യാസ് ഏജൻസിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ല. പാചകവാതകത്തിന് ക്ഷമമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും രാജ്യത്തെ പല സ്ഥലങ്ങളിലും ഗ്യാസ് ക്ഷാമം രൂക്ഷമാണ്. ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ പല നഗരങ്ങളിലും ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.


