രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ പോയ നേതാക്കള്‍ പരസ്യപ്രതികരണവുമായി നേതൃത്വത്തിനെതിരെ തിരിഞ്ഞു

ചെന്നൈ: കോൺഗ്രസിന്‍റെ തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായി മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം (P.Chidambaram) നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് ചെന്നൈയിൽ നിയമസഭാ സെക്രട്ടറി ഡോ. കെ. ശ്രീനിവാസൻ മുൻപാകെയാണ് ചിദംബരം പത്രിക നൽകിയത്. പിസിസി അധ്യക്ഷൻ കെ.എസ്. അഴഗിരി, കോൺഗ്രസ് വക്താവ് ഗോപണ്ണ, സിനിമാ താരം നഗ്മ തുടങ്ങിയ പേരുകളും സജീവമായി ഉയർന്നിരുന്നുവെങ്കിലും ഡിഎംകെയ്ക്ക് താൽപ്പര്യം ചിദംബരത്തോടായിരുന്നു. സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും അതിൽ തനിക്ക് പങ്കില്ലെന്നും പി.ചിദംബരം പറഞ്ഞു.

രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ പോയ നേതാക്കള്‍ പരസ്യപ്രതികരണവുമായി നേതൃത്വത്തിനെതിരെ തിരിഞ്ഞു.പൊതു സ്ഥാനാര്‍ത്ഥിയെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം തള്ളി ജാര്‍ഖണ്ഡില്‍ ജെഎംഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. 

ജയമുറപ്പിച്ച 10 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ കോണ്‍ഗ്രസില്‍ കലാപം. പുറത്ത് നിന്നുള്ള നേതാക്കള്‍ക്ക് സീറ്റ് നല്‍കിയതില്‍ പല സംസ്ഥാനങ്ങളിലും അമര്‍ഷം പുകയുകയാണ്. ഹരിയാനയില്‍ നിന്നുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല., മഹാരാഷ്ട്രക്കാരനായ മുകുള്‍ വാസ്നിക്ക്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമോദ് തിവാരി എന്നിവര്‍ക്ക് രാജസ്ഥാനില്‍ സീറ്റ് നല്‍കയതില്‍ സംസ്ഥാനത്തെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. സീറ്റ് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തന്‍റെ തപസില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിരുന്നിരിക്കാം എന്ന പരോക്ഷ വിമര്‍ശനം ട്വിറ്ററില്‍ കുറിച്ചു. 

ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവനേതാവ് ഇമ്രാന്‍ പ്രതാപ് ഗഡിക്ക് മഹാരാഷ്ട്രയില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച നടിയും മഹിളാകോണ്‍ഗ്രസ് നേതാവുമായ നഗ്മ, 18 കൊല്ലം മുന്‍പ് സോണിയ ഗാന്ധി സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് ട്വിറ്ററിലെഴുതി. സീറ്റ് നിഷേധിക്കപ്പെട്ട ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും, രാജ്യസഭ പാര്‍ക്കിംഗ് സ്ഥലമായി മാറിയെന്ന് ഗ്രൂപ്പ് 23ലെ മനീഷ് തിവാരി പരിഹസിച്ചു.പ്രതിഷേധം സ്വാഭാവികം മാത്രമെന്നാണ് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരുടെ പ്രതികരണം

ഇതിനിടെ ജെഎംഎമ്മുമായി സഖ്യത്തിലുള്ള ജാര്‍ഖണ്ഡിലെ സീറ്റിനായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല. പൊതുസ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദ്ദേശം സോണിയ ഗാന്ധി തന്നെ മുന്‍പോട്ട് വച്ചെങ്കിലും പാര്‍ട്ടി വനിത വിഭാഗം അധ്യക്ഷ മഹുവ മാജിയെ ജെഎംഎം സ്ഥാനാര്‍ത്ഥിയാക്കി. അതേ സമയം ചിന്തന്‍ ശിബിരത്തോടെ നിശബ്ദമാകുമെന്ന കരുതിയ എതിര്‍ ശബ്ദങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തമാകുകയാണ്. കോണ്‍ഗ്രസ് പട്ടികയില്‍ ഗാന്ധി കുടുംബം വിശ്വസ്തരെ തിരുകിയെന്ന ആക്ഷേപവും ശക്തമാണ്. അതൃപ്തരായ ഗ്രൂപ്പ് 23 നേതാക്കളുടെ നീക്കവും നിര്‍ണ്ണായകമാകും.