'വോട്ടർമാരെ കാണാൻ അനുവദിക്കുന്നില്ല', ഗുപ്കർ സഖ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിലക്കുന്നതായി ഫറൂഖ് അബ്ദുള്ള
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ജനാധിപത്യം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണിതെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു.
കശ്മീർ: ജമ്മു കശ്മീരിലെ ഗുപ്കർ സഖ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കശ്മീർ ഭരണകൂടം വിലക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. സ്ഥാനാർത്ഥികളെ സുരക്ഷയുടെ കാരണം പറഞ്ഞ് വോട്ടർമാരെ കാണാൻ അനുവദിക്കുന്നില്ല. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും മുന്നണി അധ്യക്ഷനായ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചരണം നടത്താൻ സാധിക്കുന്നില്ലെന്നും ജനാധിപത്യം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ഗവർണ്ണർ ഇടപെടണമെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ആവശ്യപ്പെട്ടു. ഈ മാസം 28 നാണ് കശ്മീരിലെ ജില്ല വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.