ഭീകരർക്കായി അനന്തനാഗിരി വനമേഖലയിൽ തിരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. പഹൽഗാമിൽ അടക്കം ആളൊഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തി
ദില്ലി: വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണമുണ്ടായ പഹൽഗാമില്‍ എൻഐഎ മേധാവി സദാനന്ദ് വസന്ത് ദത്തേ സന്ദർശിച്ചു. ഞായറാഴ്ചയാണ് എൻഐഎ സംഘം കേസ് ഏറ്റെടുത്തത്. ആക്രമണത്തിന്റെ വിശദമായ വിവരങ്ങൾ സംഘം ശേഖരിച്ചുവരികയാണ്. തെക്കൻ കശ്മീരിൽ ഇപ്പോഴും തീവ്രവാദികൾ സാന്നിദ്ധ്യമുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അനന്തനാഗ് മേഖലയിൽ തിരച്ചിൽ തുടരാനാണ് നിർദ്ദേശം. 72 മണിക്കൂർ കൂടി തെരച്ചിൽ നടത്താനാണ് സൈന്യത്തിനും ജമ്മു കാശ്മീർ പോലീസിനും നിർദ്ദേശം ലഭിച്ചത്. ഇവിടുത്തെ വന മേഖല കേന്ദ്രീകരിച്ചാണ് 30 മണിക്കൂറായി തിരച്ചിൽ നടത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ജമ്മുവിലേക്ക് പോകുന്നത് തടയാനാണ് ശ്രമം.
പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി
പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്. ഇതിനിടെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യയും ഇന്നലെ പ്രസ്താവന ഇറക്കിയിട്ടുണ്ട്. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് ഇന്നലെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു.
ആറു ഭീകരർ, നാല് പേർ പാക്കിസ്ഥാനിൽ നിന്നുള്ളവർ
പഹൽഗാമില്‍ ആക്രമണം നടത്തിയത് ആറു ഭീകരർ എന്ന് അന്വേഷണം സംഘം സ്ഥിരീകരിച്ചു. ഇവരിൽ നാല് പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരും രണ്ടുപേർ ജമ്മുവിൽ നിന്ന് ഉള്ളവരും ആണ്. ഭീകരർക്കായി അനന്തനാഗിരി വനമേഖലയിൽ തിരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. പഹൽഗാ മിൽ അടക്കം ആളൊഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചു പോലീസ് പരിശോധന നടത്തി. പരിശോധന നടത്തുന്ന യഥാർത്ഥ സ്ഥലങ്ങൾ വെളിപ്പെടുത്തരുതെന്ന് മാധ്യമങ്ങൾക്ക് കർശന നിർദേശമുണ്ട്.


