ഇന്ത്യാ - പാകിസ്ഥാൻ സംഘർഷം ശക്തമായിരിക്കെ ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി
ദില്ലി: ഇന്ത്യ - പാക് സംഘർഷം മൂർച്ഛിച്ചിരിക്കെ ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും ഡ്രോൺ ആക്രമണം. നിരവധി തവണ അപായ സൈറൺ മുഴങ്ങിയതിന് പിന്നാലെയാണ് ആകാശത്ത് പാകിസ്ഥാൻ്റെ ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധത്തിൽ തകരുന്നത് കണ്ടത്. ജമ്മുവിലും പത്താൻകോട്ടിലും അടക്കം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. എന്നാൽ ഒരൊറ്റ ഡ്രോൺ പോലും ലക്ഷ്യം കണ്ടില്ല.
ജമ്മു നഗരം, ഫിറോസ്പൂർ, അംബാല, പഞ്ച്കുല, ഫിറോസ്‌പൂർ, സാംബ, അമൃത്‌സർ, പഞ്ചാബിലെ പത്താൻകോട്ടിലും ഡ്രോണുകളെത്തി. എല്ലാം അന്തരീക്ഷത്തിൽ തന്നെ തകർത്തിട്ട് ഇന്ത്യ കരുത്തുകാട്ടി. ഇന്നലെ രാത്രി 400 ഓളം ഡ്രോൺ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയത്. ഒന്നിലും ആയുധങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ഡ്രോണുകളിൽ ആയുധങ്ങളുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധമുഖത്ത്, ജമ്മു നഗരത്തിൽ നിലയുറപ്പിച്ചിട്ടുള്ള ഏഷ്യാനെറ്റ് ന്യൂസ് സംഘം നേരിട്ട് നൽകുന്നതാണ് ഈ വിവരങ്ങൾ. ഇടവേളകളില്ലാതെ ജമ്മു നഗരത്തിൻ്റെ ആകാശത്ത് ഏറ്റുമുട്ടൽ നടക്കുകയാണ്. അമൃത്സർ, ഫിറോസ്പൂരിലും ഡ്രോൺ ആക്രമണം നടന്നതായി വിവരം പുറത്തുവരുന്നുണ്ട്. രാത്രി ഇതേ സമയത്താണ് ഇന്നലെയും പാകിസ്ഥാൻ ആക്രമണം നടത്തിയത്. അതേസമയം തുടർച്ചയായി സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുവെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു. ഒമർ ജമ്മുവിൽ തുടരുകയാണ്.



