പഹല്‍ഗാം ഭീക്രരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് വിദേശകാര്യ പാര്‍ലമെന്‍ററി സമിതി യോഗം ചേരുന്നത്. ഇതിനിടെ ഇന്നലെ രാത്രിയും പാകിസ്ഥാൻ വെടിനിര്‍ത്തൽ ധാരണ പാലിച്ചു. 

ദില്ലി: ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്‍ററി സമിതി ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീക്രരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് യോഗം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നിലവിലെ സ്ഥിതിഗതി യോഗത്തില്‍ വിശദീകരിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍, വെടിനിര്‍ത്തല്‍ ധാരണ, പാകിസ്ഥാന്‍ തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളുമായുളള നയതന്ത്രതലത്തില്‍ വന്ന മാറ്റങ്ങളെല്ലാം മിസ്രി സമിതിയെ അറിയിക്കും. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും പാക് ഭീകരത തുറന്നു കാട്ടാനുമായി വിദേശരാജ്യത്തേക്ക് സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. 

അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തൽ ധാരണ ഞായറാഴ്ചയ്ക്കുശേഷവും തുടര്‍ന്നു. വെടിനിര്‍ത്തൽ ധാരണ പാകിസ്ഥാൻ ഇന്നലെയും തുടരുകയായിരുന്നു. ഇന്നലെ രാത്രിക്കുശേഷവും അതിര്‍ത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായില്ല. വെടിനിര്‍ത്തൽ ധാരണ ഇന്നലെ വരെയാണെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. വെടിനിര്‍ത്തൽ പാകിസ്ഥാന്‍റെ പെരുമാറ്റത്തിന് അനുസരിച്ചാകും തുടരുകയെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം, സിന്ധു നദീജല കരാറിൽ ഇന്ത്യ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. നദീജല കരാറിൽ ചര്‍ച്ച നടത്തണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.

YouTube video player