Asianet News MalayalamAsianet News Malayalam

'യുദ്ധങ്ങളിൽ നിന്ന് പഠിച്ചു', ച‍ർച്ചയ്ക്ക് തയ്യാറാകണമെന്ന് നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് പാക് പ്രധാനമന്ത്രി

കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ച‍ർച്ചയ്ക്ക് തയ്യാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു.

Pakistan Prime Minister requested Indian Prime Minister to be ready for discussion
Author
First Published Jan 17, 2023, 12:12 PM IST

ദില്ലി : കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് അഭ്യർത്ഥിച്ച് പാകിസ്ഥാൻ. ഇന്ത്യയുമായുളള യുദ്ധങ്ങളിൽ നിന്ന്
പാകിസ്ഥാൻ പാഠം പഠിച്ചുവെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറഞ്ഞു. പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്‌ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫിന്റെ സമാധാന അഭ്യർത്ഥന.

കശ്മീർ അടക്കം സുപ്രധാന വിഷയങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയ്ക്ക് തയാറാകണം. ഇന്ത്യയെയും പാകിസ്താനെയും ചർച്ചാ മേശയിൽ എത്തിക്കുന്നതിൽ യുഎഇയ്ക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയും എന്നാണ് അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പറയുന്നത്.

ഇരു രാജ്യങ്ങളും അയൽക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവർ. കലഹമല്ല, വികസനമാണ് വേണ്ടത്. പണവും സംവിധാനങ്ങളും പാഴാകാൻ മാത്രമേ സംഘർഷം ഉപകരിക്കൂ. പാകിസ്ഥാനും ഇന്ത്യയുമായി മൂന്നു തവണ യുദ്ധം ഉണ്ടായി. ദുരന്തവും പട്ടിണിയും മാത്രമാണ് യുദ്ധംകൊണ്ട് ഉണ്ടായത്. യുദ്ധങ്ങളിൽനിന്ന് പാകിസ്ഥാൻ പാഠം പഠിച്ചു. പ്രശ്നമാണ് പരിഹരിച്ചുള്ള സമാധാനപരമായ ബന്ധം ആണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും ഷഹബാസ് ശരീഫ് പറഞ്ഞു. 

ആണവായുധ ശക്തിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ ഒരു സംഘർഷം ഉണ്ടായാൽ എന്താകും സംഭവിക്കുകയെന്നും ഷഹബാസ് ചോദിച്ചു. ഭീകരതയ്ക്കുള്ള പരസ്യ പിന്തുണ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഇല്ലെന്ന നിലപാട് പലവട്ടം ഇന്ത്യ അവർത്തിച്ചിട്ടുണ്ട്. കശ്മീർ ആഭ്യന്തര വിഷയം ആണെന്നും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ചർച്ചകൾ സാധ്യമല്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ പാക് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവനയോട് എന്താകും ഇന്ത്യയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി പാകിസ്ഥാൻ നേരിടുന്ന സമയത്താണ് ഷാഹ്ബാസ് ഷെരീഫിന്റെ സമാധനാഭ്യർത്ഥന. കൊടും പ്രളയത്തെ തുടർന്നുള്ള പുനരധിവാസം എങ്ങും എത്തിയിട്ടില്ല. കനത്ത സാമ്പത്തിക തകർച്ചയിലാണ് പാകിസ്ഥാനുള്ളത്. അഫ്ഗാൻ അതിർത്തിയിൽ അടുത്തിടെ ശക്തമായ ഭീകര സംഘങ്ങൾ ഒട്ടനവധി പാക് സൈനികരെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പുറമേ പാക് രാഷ്ട്രീയം ആടിയുലയുകയുമാണ്. ഷഹബാസ് സഹ്‌രീഫിന്റെ പ്രസ്താവനയ്ക്ക് എതിരെ ഇമ്രാൻ ഖാന്റെ പാർട്ടി ഐടിബിനകം രംഗത്തുവന്നു കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios