സംഝോധ എക്സ്പ്രസ് സർവ്വീസ് പാകിസ്ഥാൻ നിർത്തിവച്ചു
ഇന്ത്യ- പാക് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്റെ സർവ്വീസ് പാകിസ്ഥാൻ നിർത്തിവച്ചു. വ്യോമഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്
ഇസ്ലാമാബാദ്: ഇസ്ലാമാബാദ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കൂടുതൽ നിയന്ത്രണവുമായി പാകിസ്ഥാൻ. ഇന്ത്യ- പാക് അതിർത്തിയിലൂടെ സർവീസു നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്റെ സർവ്വീസാണ് പാകിസ്ഥാൻ നിർത്തിവച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കുന്നതായാണ് അറിയിപ്പ്. വ്യോമഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണ്.
16 യാത്രക്കാരുമായി യാത്ര പുറപ്പെടാനൊരുങ്ങുന്നതിന് മുമ്പായാണ് സര്‍വ്വീസ് റദ്ദാക്കുന്നത്. 6 എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്. 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നത്. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ചാണ് സര്‍വ്വീസ് ആരംഭിച്ചത്.
ഇന്ത്യ പാക് സംഘർഷാവസ്ഥ കണക്കിലെടുത്ത് പാക്കിസ്ഥാനിലെ വിമാനത്താവളങ്ങൾ അടച്ചതിനെ തുടര്‍ന്ന് ഇസ്‍ലാമാബാദ്, കറാച്ചി, ലാഹോര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ദേശീയ വിമാന കമ്പനികള്‍ നേരത്തെ അറിയിച്ചിരുന്നു. യുഎഇയില്‍ നിന്നും ഒമാനില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.