കശ്‍മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു
രാവിലെ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയെന്ന് കരസേന അറിയിച്ചു. പാക് വെടിവെപ്പിന് പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ് പൂർ, കിർണി, ദേഗ്വാർ എന്നീ സെക്ടറുകളിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. രാവിലെ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയെന്ന് കരസേന അറിയിച്ചു. പാക് വെടിവെപ്പിന് പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവവും അതിർത്തിയിൽ പാക് പ്രകോപനം ഉണ്ടായിരുന്നു. രജൗരിയിൽ കഴിഞ്ഞ ദിവസമണ്ടായ പാക് വെടിവയ്പ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. സേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖയിൽ രജൗരി ജില്ലയിലെ കേരി സെക്ടറിലാണ് വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് തവണയാണ് രജൗരിയിൽ പാക് പ്രകോപനം ഉണ്ടായത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.