അന്താരാഷ്ട്ര സമുദ്ര മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേന കപ്പലിൽ പാകിസ്ഥാൻ കപ്പൽ വന്നിടിച്ചു. മുൻകൂർ അറിയിപ്പ് നൽകണമെന്ന 1991-ലെ കരാർ ലംഘിച്ച പാകിസ്ഥാന്റെ നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ദില്ലി: ഇന്ത്യയുടെ നാവികസേന കപ്പലിൽ പാകിസ്ഥാൻ കപ്പൽ വന്ന് ഇടിച്ചു. അന്താരാഷ്ട്ര സമുദ്ര മേഖലയിലാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ കപ്പലിലാണ് പാകിസ്ഥാൻ നാവിക സേന കപ്പൽ വന്ന് ഇടിച്ചത്. അന്താരാഷ്ട്ര മേഖലയിൽ നാവിക സേന കപ്പലുകളുടെ നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കണമെന്ന ധാരണ പാകിസ്ഥാൻ ലംഘിച്ചു എന്ന് ഇന്ത്യ. പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ കപ്പലിന് കാര്യമായ കേടില്ലെന്ന് സൂചന. സംഭവം ഒമാൻ കടൽത്തീരത്തിന്റെ കിഴക്കൻ മേഖലയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് സംഭവം.
പാകിസ്ഥാൻ നാവിക യൂണിറ്റുകളുടെ അംഗീകരിക്കാനാകാത്തതും പ്രൊഫഷണൽ അല്ലാത്തതുമായ പെരുമാറ്റത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ചുണ്ടായ ഈ സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, പാകിസ്ഥാൻ നാവിക കപ്പലിന്റെ പെരുമാറ്റം സൈനിക പരിശീലനങ്ങൾ, കുസൃതികൾ, സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് നൽകുന്നത് സംബന്ധിച്ച് 1991 ഏപ്രിലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച കരാറിലെ ആർട്ടിക്കിൾ 10-ന്റെ നേരിട്ടുള്ള ലംഘനമാണെന്നും ഇന്ത്യ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, എല്ലാ സൈനിക യൂണിറ്റുകളും തക്കതായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രസക്തമായ കരാറുകളിലെ വ്യവസ്ഥകളെ മാനിക്കേണ്ടതുണ്ടെന്നും ബന്ധപ്പെട്ട പാകിസ്ഥാൻ അധികൃതരെ അറിയിക്കാൻ പാകിസ്ഥാൻ പ്രതിനിധിയോട് നിർദേശിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ പ്രതിനിധിയോടും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ സമാനമായ പ്രതിഷേധം രേഖപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.
