ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമ്പതികളുടെ മൂത്ത മകളും ലിവ് ഇൻ പങ്കാളിയുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇരുവരും ഒളിവിലാണ്.

ബെംഗളൂരു: ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരെയും കുത്തിക്കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ദമ്പതികളുടെ മൂത്ത മകൾ ശ്വേതയും ലിവ് ഇൻ പങ്കാളിയായ കാമുകൻ കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. നിലവിൽ ഇരുവരും ഒളിവിലാണ്. ശ്വേതയും കെന്നത്തും തമ്മിലുള്ള ബന്ധത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെ ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സായ് ഗ്രീൻ അപ്പാർട്ട്മെന്റിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. കെ ആർ പുരം പൊലീസ് സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഈസ്റ്റ് പോയിന്റ് ആശുപത്രിയിലേക്ക് മാറ്റി. ശ്വേതയെയും കെന്നത്തിനെയും കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ശ്വേതയ്ക്ക് ഏതാണ്ട് 30 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത് ശ്വേതയും മാതാപിതാക്കളും തമ്മിൽ രൂക്ഷമായ തർക്കങ്ങൾക്ക് കാരണമായി. തിങ്കളാഴ്ച ശ്വേതയും കെന്നത്തും വീട്ടിലെത്തിയപ്പോൾ അമ്മ മുത്തുലക്ഷ്മി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ശ്വേതയുടെ അച്ഛൻ സോമസുന്ദറും സഹോദരി സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു.അമ്മയും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം.

സോമസുന്ദറും സുപ്രിയയും തിരിച്ചെത്തുന്നതിന് മുൻപ് പ്രതികൾ ബാത്റൂമിൽ കയറി രക്തക്കറ കഴുകിക്കളഞ്ഞു. സുപ്രിയ വീട്ടിൽ എത്തിയപ്പോൾ ശ്വേത അവളെ പിടിച്ചുവെക്കുകയും കെന്നത്ത് കൊലപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. സോമസുന്ദറിനെയും ഇതേ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം എങ്ങനെയോ വീടിന് പുറത്തേക്ക് ഓടി ഉറക്കെ നിലവിളിച്ചു. അയൽക്കാർ ഓടിയെത്തി പൊവീസിനെ അറിയിച്ചു. അപ്പോഴേക്കും മൂവരുടെയും മരണം സംഭവിച്ചിരുന്നു.

ഒളിവിലുള്ള ശ്വേതയ്ക്കും കെന്നത്തിനുമായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കൊലപാതകത്തിന്റെ കൃത്യമായ കാരണം പൊലീസ് പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.