പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദില്ലി: ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതിലേറെ പേർക്ക് പേർക്ക് പരിക്കേറ്റു. കോർബ പാസഞ്ചർ മെമ്മു ട്രെയിന്‍ ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു. ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വൈകുന്നേരം നാല് മണിയോടെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ഒരേ പാളത്തിലാണ് ഈ ട്രെയിനുകൾ ഉണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഹൗറ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ അപകടം സാരമായി ബാധിച്ചിട്ടുണ്ട്. അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ സഹായധനവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
