ഐസിയുവിൽ വെച്ച് കൈയും കാലും എലി കടിച്ചുമുറിച്ചു; രോഗിക്ക് ദാരുണാന്ത്യം
ഐസിയുവിൽ വെച്ച് ഇയാളുടെ കൈയും കാലും എലി കടിച്ച് മാരകമായി മുറിവേറ്റ് രക്തം നഷ്ടമായി. സംഭവം വിവാദമായതോടെ മന്ത്രി ഇടപെട്ട് ഇയാളെ ഹൈദരാബാദ് നിംസിലേക്ക് മാറ്റി.
വാറങ്കൽ (തെലങ്കാന): വാറങ്കലിലെ സർക്കാർ മഹാത്മാ ഗാന്ധി മെമോറിയൽ (എംജിഎം) ആശുപത്രിയിൽ ആർഐസിയുവിൽ ചികിത്സയിൽ കഴിയവെ എലിയുടെ കടിയേറ്റ രോഗി മരിച്ചു. ഹൈദരാബാഗിലെ നിംസിൽ ചികിത്സയിലിരിക്കെയാണ് 38കാരനായ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. എലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാളെ മന്ത്രി എരബെല്ലി ദയാകർ റാവു ഇടപെട്ടാണ് നിംസിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ മരിച്ചത്. സ്വർണപ്പണിക്കാരനായ ശ്രീനിവാസ് ഗുരുതരമായ കരൾ, ശ്വാസകോശ, വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ആർഐസിയുവിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഐസിയുവിൽ വെച്ച് ഇയാളുടെ കൈയും കാലും എലി കടിച്ച് മാരകമായി മുറിവേറ്റ് രക്തം നഷ്ടമായി. സംഭവം വിവാദമായതോടെ മന്ത്രി ഇടപെട്ട് ഇയാളെ ഹൈദരാബാദ് നിംസിലേക്ക് മാറ്റി.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. ബി ശ്രീനിവാസ് റാവുവിനെ സ്ഥലം മാറ്റുകയും സംഭവത്തിന് ഉത്തരവാദികളായ മറ്റ് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടമായതിനാൽ സാമ്പത്തിക സഹായം വേണമെന്ന് ശ്രീവിനവാസിന്റെ ഭാര്യ ആവശ്യപ്പെട്ടു. ആശുപത്രിയുടെ ശുചീകരണവും പരിപാലനവും ചുമതലയുള്ള ഏജൻസിക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് വെള്ളിയാഴ്ച എംജിഎം ആശുപത്രി സന്ദർശിച്ച മന്ത്രി എരബെല്ലി ദയാകർ റാവു പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കൊവിഡ്, 458 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍ഗോഡ് 4, പാലക്കാട് 3, വയനാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 6 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,074 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 458 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 61, കൊല്ലം 38, പത്തനംതിട്ട 14, ആലപ്പുഴ 16, കോട്ടയം 69, ഇടുക്കി 23, എറണാകുളം 127, തൃശൂര്‍ 50, പാലക്കാട് 5, മലപ്പുറം 8, കോഴിക്കോട് 27, വയനാട് 8, കണ്ണൂര്‍ 12, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2680 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.