നിർഭയ കേസ്: പ്രതി പവൻ ഗുപ്തയുടെ ഹർജി പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി
പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ സമയം ചോദിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്. കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ദില്ലി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ സമയം ചോദിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധനാ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധനാ ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
Read Also: നിര്‍ഭയ കേസിൽ തൂക്കുകയര്‍ തന്നെ; അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനപരിശോധന ഹര്‍ജി തള്ളി
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളുമെന്നാണ് വിവരം. മരണവാറന്‍റ് നല്‍കുന്നത് സംബന്ധിച്ച് ദില്ലി സര്‍ക്കാര്‍ നല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് വധശിക്ഷ നീളുമെന്ന് ഉറപ്പായത്.
Read Also: നിര്‍ഭയ വധക്കേസ്: പ്രതികളുടെ വധശിക്ഷ നീളും; നിരാശ പ്രകടിപ്പിച്ച് അമ്മ
2012 ഡിസംബര്‍ 16ന് രാത്രിയിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായത്. മൃതപ്രായയായ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ വഴിയില്‍ ഉപേക്ഷിച്ചു. ഡിസംബര്‍ 29ന് അവള്‍ മരണത്തിന് കീഴടങ്ങി.