കേന്ദ്രസർക്കാർ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്

ദില്ലി: പെഗാസസ് ഫോൺ ചോർത്തലിന് ഇരകളായ അഞ്ചു മാധ്യമപ്രവർത്തകർ സുപ്രീംകോടതിയിൽ ഹർജി നൽകി. അന്വേഷണം ആവശ്യപ്പെട്ടാണ് മാധ്യമപ്രവർത്തകരുടെ ഹർജി. പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു. പെഗാസസ് വിവാദത്തിൽ നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവർ കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഹർജികൾ.

Add Asianetnews as a Preferred SourcegooglePreferred

വിവാദത്തിൽ കേന്ദ്രസർക്കാരിന് മേലുള്ള സമ്മർദ്ദം ശക്തമാവുകയാണ്. പരൻജോയ് ഗുഹ തക്കൂർദാ, എസ്എൻഎം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ് കുമാർ സിങ്, ഇപ്സാ ശതാക്സി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ച മാധ്യമപ്രവർത്തകർ. ആംനെസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ തങ്ങളുടെ ഫോണിൽ പെഗാസസ് മാൽവെയർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇവർ ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

കേന്ദ്രസർക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായി തങ്ങൾ ശക്തമായി വിശ്വസിക്കുന്നുവെന്നും കേന്ദ്രസർക്കാർ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.