ഉപയോഗിച്ചത് പെഗാസസോ?5 ഫോണുകളില്‍ ചാരസോഫ്റ്റ്‍വെയര്‍ ഉയോഗിച്ചതായി സൂചന;കേന്ദ്രം സഹകരിച്ചില്ലെന്ന് റിപ്പോര്‍ട്ട്
നിരീക്ഷണം ചെറുക്കാൻ നിയമം വേണമെന്ന് ശുപാര്‍ശ ചെയ്ത പെഗാസസ് സമിതി, കേന്ദ്രസർക്കാർ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും കോടതിയെ അറിയിച്ചു.
ദില്ലി: പരിശോധിച്ച അഞ്ച് ഫോണുകളിൽ ചാര സോഫ്റ്റ് വെയർ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച പെഗാസസ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. എന്നാൽ, പെഗാസസ് ഉപയോഗിച്ചോ എന്നതിന് തെളിവില്ലെന്നും ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് നല്കി. കേന്ദ്ര സർക്കാർ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും നിരീക്ഷണം ചെറുക്കാൻ നിയമനിർമ്മാണം വേണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലി ചാര സോഫ്റ്റ് വെയർ പെഗാസസ് ഇന്ത്യയിലും ഉപയോഗിച്ചു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇത് അന്വേഷിക്കാൻ ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്കിയത്. സമിതി നല്കിയ മൂന്ന് ഭാഗങ്ങളായുള്ള റിപ്പോർട്ട് ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബഞ്ച് ഇന്ന് പരിശോധിച്ചു. സാങ്കേതിക കമ്മിറ്റി 29 ഫോണുകൾ പരിശോധിച്ചു. ഇതിൽ അഞ്ച് ഫോണുകളിൽ ചാര സോഫ്റ്റ്വെയർ ഉപയോഗം കണ്ടെത്തി. എന്നാൽ പെഗാസസ് ഉപയോഗിച്ചോ എന്ന് പറയാൻ കഴിയില്ലെന്ന് റിപ്പോർട്ട് വ്യക്താക്കുന്നു.
പെഗാസസ് വാങ്ങിയോ എന്ന് സമിതിയോട് പറയാൻ കേന്ദ്രം തയ്യാറായില്ല. അന്വേഷണവുമായി കേന്ദ്രം സഹകരിച്ചില്ലെന്ന് റിപ്പോർട്ടിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതേക്കുറിച്ച് പ്രതികരിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തയ്യാറായില്ല. റിപ്പോർട്ട് പൂർണ്ണമായും പുറത്തു വിടണമെന്ന് ഹർജിക്കാരിലൊരാളായ വൃന്ദ ഗ്രോവർ അപേക്ഷിച്ചു. നിരീക്ഷണം തടയാൻ നിയമനിർമ്മാണം വേണം എന്നാണ് ജസ്റ്റിസ് ആർവി രവീന്ദ്രൻറെ ശുപാർശ. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ചെറുക്കാൻ ശക്തമായ നിയമം ഇല്ലെന്നും സമിതി പറയുന്നു. റിപ്പോർട്ടിലെ ശുപാർശകൾ പുറത്തു വിടാനാണ് തീരുമാനം. സാങ്കേതി റിപ്പോട്ടിൽ എന്തൊക്കെ വെളിപ്പെടുത്താം എന്ന് കോടതി നാലാഴ്ചയ്ക്ക് ശേഷം തീരുമാനിക്കും. പെഗാസസ് ഉപയോഗിച്ചതിന് തെളിവില്ല എന്ന കണ്ടെത്തൽ കേന്ദ്രസർക്കാരിന് ആശ്വസമാണെങ്കിൽ അഞ്ച് ഫോണുകൾ പിന്നെ ആരാണ് ചോർത്തിയത് എന്ന ചോദ്യം ഉയരുകയാണ്.