വോട്ടർ ഐഡി കാർഡ് മാത്രമല്ല; ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ 12 രേഖകള്‍ കൂടി ഉപയോഗിച്ച് വോട്ട് ചെയ്യാം
13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024 പടിവാതില്ക്കല് എത്തിക്കഴിഞ്ഞു. അവസാനവട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി മുന്നണികളും പാർട്ടികളും നീങ്ങുകയാണ്. ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതല്‍ പേർ വോട്ടിംഗിനായി ഉപയോഗിക്കാന്‍ സാധാരണയായി ആശ്രയിക്കാറുള്ള തിരിച്ചറിയല്‍ രേഖ. ഇതുമാത്രമല്ല, മറ്റ് 12 തിരിച്ചറിയല്‍ രേഖകളും തെരഞ്ഞെടുപ്പില്‍ ഐഡന്റിറ്റി കാർഡായി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.
Read more: കേരളത്തില്‍ കൗമാരക്കാര്‍ പോളിംഗ് ബൂത്തിലേക്ക് ഇരച്ചെത്തും; കണക്കില്‍ റെക്കോര്‍ഡിട്ട് സംസ്ഥാനം
ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യുഡിഐഡി, സർവീസ് തിരിച്ചറിയൽ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, ഹെൽത്ത് ഇൻഷൂറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പെൻഷൻ രേഖ, എംപി, എംഎൽഎ തിരിച്ചറിയൽ കാർഡ്, തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയാണ് ലോക്സഭ ഇലക്ഷനില്‍ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍. എന്നാൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്കു മാത്രമേ ഈ തിരിച്ചറിയൽ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാൻ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം