ഇന്ത്യയെ എത്രകാലം മാറ്റിനിര്‍ത്തും; രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി യുഎന്‍ പൊതുസഭയില്‍ ശബ്ദമുയര്‍ത്തി മോദി
പ്രസംഗത്തില്‍ ഭീകരവാദത്തിനെതിരെ മുന്നറിയിപ്പ് നൽകിയെങ്കിലും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾക്ക് മോദി നേരിട്ട് മറുപടി നൽകിയില്ല.
ദില്ലി: സുരക്ഷാസമിതി സ്ഥിരാംഗത്വത്തിനായി യുഎന്‍ പൊതുസഭയില്‍ ശബ്ദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരാംഗത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യയെ മാറ്റിനിര്‍ത്തുമെന്ന് മോദി പൊതുസഭയിലെ പ്രസംഗത്തിൽ ചോദിച്ചു. സുരക്ഷാസമിതി സ്ഥിരാംഗത്വം ചൈന പോലുള്ള രാജ്യങ്ങൾ മുടക്കുന്നതിന് എതിരെയായിരുന്നു നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്.
ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷ വിര്‍ശനമാണ് പ്രധാനമന്ത്രി ഉയര്‍ത്തിത്. അടുത്തകാലത്തൊന്നും ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത രൂക്ഷവിമര്‍ശനമാണ് ഐക്യരാഷ്ട്രസഭക്കെതിരെ മോദി നടത്തിയത്. സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മോദി പൊളിച്ചെഴുത്ത് ഉടനെ വേണം എന്ന് ആവശ്യപ്പെട്ടു. മഹാമാരി തടയുന്നതിൽ ഐക്യരാഷ്ട്രസഭ എവിടെയാണെന്നും മോദി ചോദിച്ചു.
പ്രസംഗത്തില്‍ ഭീകരവാദത്തിനെതിരെ മുന്നറിയിപ്പ് നൽകിയെങ്കിലും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾക്ക് മോദി നേരിട്ട് മറുപടി നൽകിയില്ല. ഇന്നലെ ഇമ്രാൻ ഖാന്‍റെ പ്രസംഗത്തിൽ ഇരുപത് തവണയാണ് ഇന്ത്യയെ കുറിച്ച് പരാമര്‍ശിച്ചത്. ഇമ്രാൻ നടത്തിയ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഇന്ത്യയുടെ പ്രതിനിധി പൊതുസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.