ജി 20 ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി; ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും
ദില്ലി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്നിവർ ഇന്ന് ഒസാകയിലെത്തും.
ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇറാൻ യുഎസ് സംഘർഷം, ഹോങ്കോങ് പ്രക്ഷോഭം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയായേക്കും.
സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ. 2022-ൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാവാൻ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒസാക്ക ഉച്ചകോടി നിർണായകമാവും.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തിൽ ട്രംപ്-മോദി കൂടിക്കാഴ്ച കൂടുതൽ പ്രാധാന്യമുള്ളതാണ്. നരേന്ദ്ര മോദിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയ പോംപെയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും പ്രത്യേകം ചര്‍ച്ച നടത്തി. വ്യവസായം, ഊർജ്ജം തുടങ്ങിയ മേഖലകളിലാണ് ഇന്ന് ചർച്ച നടന്നത്.