അച്ഛനില്ലാത്ത പെൺകുട്ടികൾക്കായി സമൂഹവിവാഹം; ഗുജറാത്തിലെ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി
ഇന്ത്യയിൽ നിന്നും ക്ഷയരോഗത്തെ തുടച്ചു നീക്കുക, പോഷകാഹാര പ്രശ്നം പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ
മുൻനിർത്തി ഗുജറാത്ത് സർക്കാരും ബിജെപിയും കൈക്കൊണ്ട വിവിധ സംരംഭങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഗുജറാത്ത്: ഗുജറാത്തിലെ ഭാവ്നഗറിൽ സംഘടിപ്പിച്ച സമൂഹവിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി. 'പാപാ നി പ്യാരി ലഗ്നോത്സവ് 2022' ന്റെ ഭാഗമായി നടത്തിയ സമൂഹവിവാഹ ചടങ്ങിലെ പെൺകുട്ടികളെല്ലാം അച്ഛനെ നഷ്ടപ്പെട്ടവരാണ്. വിവിധ സമുദായങ്ങളിൽ ഉൾപ്പെട്ട 551 ദമ്പതികളാണ് വിവാഹിതരായത്. ഡയമണ്ട് പോളിഷിംഗ് സ്ഥാപനം നടത്തുന്ന രണ്ട് വ്യവസായി സഹോദരന്മാരായ ദിനേഷ് ലഖാനിയും സുരേഷ് ലഖാനിയും നടത്തുന്ന മാരുതി ഇംപെക്‌സ് ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇവർ പാട്ടിദാർ സമുദായത്തിൽ പെട്ടവരാണ്.
ഈ അവസരത്തിൽ തന്റെ 15 മിനിറ്റ് പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി, ഇത്തരം സംരംഭങ്ങൾക്ക് പിന്നിലെ സാമൂഹ്യ സേവനത്തിന്റെ സാധ്യതകൾ എടുത്തുപറഞ്ഞു. പണം ലാഭിക്കാൻ സമൂഹവിവാഹം എന്ന ആശയം ഗുജറാത്ത് സ്വീകരിച്ചു തുടങ്ങിയതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. സാമൂഹിക സമ്മർദത്തിൻ കീഴിൽ വിവാഹങ്ങൾക്കായി പണം ചെലവഴിച്ച് ആളുകൾ കടക്കെണിയിലായതിനെക്കുറിച്ചും മോദി പ്രസംഗമധ്യേ പറഞ്ഞു. സമൂഹവിവാഹത്തിന് ശേഷം മറ്റ് ചടങ്ങുകൾ സംഘടിപ്പിക്കരുതെന്നും പണമുണ്ടെങ്കിൽ അത് ഉപയോഗപ്രദമായ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഖാനി സഹോദരങ്ങളുടെ ഉദ്യമത്തെ പ്രധാനന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയിൽ നിന്നും ക്ഷയരോഗത്തെ തുടച്ചു നീക്കുക, പോഷകാഹാര പ്രശ്നം പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഗുജറാത്ത് സർക്കാരും ബിജെപിയും കൈക്കൊണ്ട വിവിധ സംരംഭങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സാമൂഹ്യ സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മോദി ഊന്നിപ്പറഞ്ഞു. ''സമൂഹത്തിന്റെ ശക്തി അനന്തമാണ്. സമൂഹത്തെ ദൈവത്തിന്റെ ഒരു രൂപമായി വിശേഷിപ്പിക്കുന്നു. ദൈവത്തിനുളള ശക്തി, അതേ ശക്തി സമൂഹത്തിനും ഉണ്ട്. ദൈവാനുഗ്രഹവും സമൂഹത്തിന്റെ ശക്തിയും ഉണ്ടാകുമ്പോൾ ലഖാനികളെപ്പോലുള്ളവർ മുന്നോട്ട് വരികയും അതിന്റെ ഫലം ഇന്ന് നാം കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.'' മോദി കൂട്ടിച്ചേർത്തു.