വിദേശകാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇവർ വായിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി
ദില്ലി: ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമർശനവും. വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ട് എന്ന് തെളിയിക്കാനാകൂ എന്ന് ചിലർ കരുതുന്നു എന്നായിരുന്നു രാഹുലിനെ ഉന്നമിട്ടുള്ള മോദിയുടെ പരിഹാസം. വിദേശകാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇവർ വായിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു. താൻ പറയുന്നത് ശശി തരൂരിനോടല്ല എന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി എടുത്തുപറഞ്ഞത് ശ്രദ്ധേയമായി.
നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടിയുടെ വിശദാംശങ്ങൾ
ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും തെരഞ്ഞെടുത്ത് ഈ ദൗത്യം ഏല്‍പ്പിച്ചതിന് ജനത്തോട് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. ചിലർ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു. 10 വർഷത്തിനിടെ ഈ സർക്കാർ നാലു കോടി പാവങ്ങൾക്കാണ് വീട് നൽകിയത്. 12 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു. സര്‍ക്കാര്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ചിലര്‍ അധികാരം കിട്ടിയപ്പോള്‍ വലിയ മാളിക പണിതുവെന്നും അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. ചിലർ ദരിദ്രരുടെ വീടുകളിൽ പോയി ഫോട്ടോ സെഷൻ നടത്തും. അവർക്ക് സഭയിൽ പാവങ്ങളുടെ ശബ്ദം ബോറിങായി അനുഭവപ്പെടും. ഒരു രൂപ സർക്കാരിൽ നിന്നെടുത്താൽ 15 പൈസയായിരുന്നു ഗുണഭോക്താക്കളിൽ എത്തിയിരുന്നത്. ജനത്തിന്‍റെ പണം ജനത്തിനാണ്. അതാണ് ഈ സർക്കാരിന്‍റെ നയം. അവരുടെ സർക്കാർ ആർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും മോദി ചോദിച്ചു. ഇതിനിടെ അദാനി, അംബാനിക്ക് വേണ്ടിയെന്ന് പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചു. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. മറുപടി തടസ്സപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തോടെ കയര്‍ത്തു. അവര്‍ക്ക് വലിയ നിരാശയുണ്ടാകുമെന്നും എന്തെങ്കിലും പറഞ്ഞോട്ടെയെന്നും മോദി മറുപടി നൽകി. സാങ്കേതിക വിദ്യയിലൂടെ ഈ സർക്കാരിന്‍റെ പദ്ധതികളെ സുതാര്യമാക്കി. രാഷ്ട്രീയ നേട്ടത്തിനായല്ല, എല്ലാം ജനത്തിന് വേണ്ടിയാണ് ചെയ്തത്. സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയെയും മോദി പുകഴ്ത്തി. പത്ത് വർഷമായി ഈ സർക്കാർ അഴിമതി കാണിച്ചുവെന്ന എന്ന വാക്ക് ഒരു മാധ്യമവും എഴുതിയിട്ടില്ല. ഈ സർക്കാർ പണം ചെലവാക്കിയത് പാവങ്ങൾക്കുവേണ്ടിയാണ്. സ്വര്‍ണ മാളിക പണിയാൻ അല്ല. സർക്കാർ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചു. ആദായ നികുതി ഭാരത്തിൽ നിന്ന് മധ്യവർഗത്തെ ഒഴിവാക്കി.12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. പത്ത് വർഷത്തിനിടെ പരിധി രണ്ട് ലക്ഷത്തിൽ നിന്ന് 12 ലക്ഷമായാണ് ഉയർത്തിയതെന്നും മോദി പറഞ്ഞു.
25 കോടി ജനങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റി; നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി
