അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ ഉടന്‍ എത്തിക്കും; പദ്ധതി തയ്യാറാക്കി ഇന്ത്യ, ഒരു വ്യോമസേന വിമാനം കാബൂളിലെത്തിച്ചു
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. അംബാസഡർ ഉൾപ്പടെയുള്ളവരെ വിമാനത്താവളത്തിൽ എത്താൻ തിങ്കളാഴ്ച താലിബാൻ അനുവദിക്കാത്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ. ഒരു വ്യോമസേന വിമാനം ഇന്ത്യ കാബൂളിൽ എത്തിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ തയ്യാറാക്കി നിറുത്താനും പ്രധാനമന്ത്രി ഇന്ന് വിളിച്ച യോഗത്തിൽ തീരുമാനിച്ചു. താലിബാനോടുള്ള നിലപാട് സുഹൃദ് രാജ്യങ്ങളുമായി ആലോചിച്ച് തീരുമാനിക്കും.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. അംബാസഡർ ഉൾപ്പടെയുള്ളവരെ വിമാനത്താവളത്തിൽ എത്താൻ തിങ്കളാഴ്ച താലിബാൻ അനുവദിക്കാത്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വീണ്ടും ഉന്നതതല യോഗം വിളിച്ച് ഇനി കുടുങ്ങികിടക്കുന്നവരുടെ കാര്യം ആലോചിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു. ഒരു വ്യോമസേന വിമാനം കൂടി ഇന്ത്യ കാബൂളിൽ എത്തിച്ചു. കൂടുതൽ വിമാനങ്ങളോട് തയ്യാറായി നില്‍ക്കാൻ നിർദ്ദേശം നല്കി. യാത്രാവിമാനങ്ങൾക്കും വൈകാതെ അനുമതി കിട്ടും എന്നാണ് സൂചന.
കുടുങ്ങിയവർ എത്രയെന്ന് വ്യക്തമായ കണക്ക് സർക്കാർ നല്കിയിട്ടില്ല. ഇപ്പോൾ അമേരിക്കയിലുള്ള വിദേശകാര്യമന്ത്രി എസ് ജയശങ്കർ ലാറ്റിനമേരിക്കൻ സന്ദർശനം നിശ്ചയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഇത് റദ്ദാക്കി ദില്ലിക്ക് മടങ്ങാനാണ് തീരുമാനം. ചൈനയും യൂറോപ്പ്യൻ യൂണിയനും റഷ്യയും ഇറാനുമുമൊക്കെ താലിബാനോട് മൃദുനിലപാടാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ നയം തീരുമാനിക്കാൻ തിടുക്കം വേണ്ടെന്ന് സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി തീരുമാനിച്ചിരുന്നു. കാത്തിരുന്ന് തീരുമാനമെടുക്കും. മറ്റു ജനാധിപത്യരാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തിൽ നിർണ്ണായകമാകും. ജമ്മുകശ്മീരിലെ ഭീകര സംഘടനകൾ പുതിയ സാഹചര്യം മുതലാക്കാതിരിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശവും കേന്ദ്രം നൽകിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona