ഈ തെരഞ്ഞെടുപ്പ് കൂടി വിജയിച്ചാല്‍ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി എന്ന റെക്കോർഡും നവീൻ സ്വന്തം പേരില്‍ കുറിക്കും

ഭുവനേശ്വർ: ഒഡീഷയിലെ ജില്ലകളുടെ പേര് കടലാസ് നോക്കാതെ പറയാൻ കഴിയുമോ എന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്കിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം. കാണ്ഡമലിലെ പൊതുയോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ വെല്ലുവിളി. മോദിയുടെ വെല്ലുവിളിയോട് നവീൻ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി കണ്ടറിയാനുള്ളത്.

ഒഡിഷ മുഖ്യമന്ത്രിയുടെ ചരിത്രവും വർത്തമാനവും ഇങ്ങനെ

സ്വന്തം സംസ്ഥാനത്തിന്റെ മാതൃഭാഷ നന്നായി സംസാരിക്കാന്‍ അറിയില്ല എന്ന ചീത്തപ്പേര് പലകുറി കേട്ട നേതാവ് ആണ് നവീൻ പട്നായിക്. അച്ഛൻ ബിജു പ്ടനായിക്കിന്റെ പിന്‍മുറക്കാരനായി മനസ്സില്ലാ മനസ്സോടെ രാഷ്ട്രീയത്തിൽ എത്തിയ വ്യക്തിയാണ് നവീൻ പട്നായിക്ക്. ഈ തെരഞ്ഞെടുപ്പ് കൂടി വിജയിച്ചാല്‍ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി എന്ന റെക്കോർഡും നവീൻ സ്വന്തം പേരില്‍ കുറിക്കും. ഇത്തവണ ഒഡീഷയിലെ മത്സരം തന്നെ നവീൻ - മോദി പോരാട്ടമാണ്. നവീൻ പ്ടനായിക്കിനെ എൻ ഡി എയിൽ എത്തിക്കാൻ ഈ വര്ഷം ആദ്യം ബി ജെ പി ആവുന്നത്ര ശ്രമിച്ചിരുന്നു. പക്ഷെ വിജയിച്ചില്ല. ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിനോടോ എന്‍ ഡി എ സഖ്യത്തിനോ ഒപ്പം നില്‍ക്കാതെ ഒറ്റയ്ക്ക് നില്‍ക്കുകയാണ് നവീന്‍.

ശർമിളക്കുള്ള വോട്ട് വൈഎസ്ആർ പാരമ്പര്യത്തിന് കളങ്കമെന്ന ജഗന്‍റെ പ്രസ്താവന തള്ളി അമ്മ, 'മകൾക്ക് വോട്ട് ചെയ്യണം'

സംസ്ഥാനവുമായി ബന്ധമില്ലാത്ത നേതാവ് ആണ് നവീൻ എന്ന ആ പഴയ ആരോപണം കുത്തിപ്പൊക്കുകയാണ് ഇപ്പോൾ മോദി. ഒഡീഷയിലെ ജില്ലകളുടെ പേര് കാണാതെ പറയാമോ എന്നാണ് പ്രധാനമന്ത്രിയുടെ വെല്ലുവിളി. 1997 ല്‍ പിതാവിന്റെ മണ്ഡലമായ അസ്കയില്‍ നിന്നും ആദ്യ വിജയം. പിന്നാലെ കേന്ദ്രമന്ത്രി. ജനതാദള്‍ പിളര്‍ന്നതോടെ ബിജു ജനതാദള്‍ സ്ഥാപിച്ചു. 98 ലെ വാജ്പേയി മന്ത്രിസഭയില്‍ വീണ്ടും കേന്ദ്രമന്ത്രിയായി. ബി ജെ പി പിന്തുണയോടെ 2000 ല്‍ ഒഡീഷയുടെ മുഖ്യമന്ത്രിയായി. 2007 ല്‍ സംസ്ഥാനത്ത് ബി ജെ പി ബന്ധം മുറിച്ച് ഒറ്റയ്ക്ക് പോരാടി വിജയിച്ചു. ഈ 2024 ലും അദ്ദേഹം അത് തുടരുന്നു.

അച്ഛന്‍ ഒഡിഷ ഭരിക്കുന്ന കാലത്തെ സൗഹൃദവും ചങ്ങാത്തവുമായി ദില്ലിയിലായിരുന്നു നവീന്റെ തട്ടകം. ഇടയ്ക്ക് വന്നുപോകുന്നതല്ലാതെ നാടുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാതൃഭാഷയും വശമല്ലാതെ പോയി. എന്നാല്‍ അച്ഛന്റെ മരണശേഷം ആ നാടിന്റെ നായകസ്ഥാനം ഏറ്റെടുത്തത് മുതല്‍ ലാളിത്യത്തില്‍ ജീവിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് രണ്ടര പതിറ്റാണ്ടിനടുത്ത് കാലം നവീന്‍ ഒഡീഷ ഭരിച്ചത്. പലകുറി കേട്ട് തഴമ്പിച്ച ആരോപണം മോദി പുറത്തെടുത്താലും അതേല്‍ക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം