3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ബനിഹാൽ - ഖാസിഗുണ്ട് റോഡ് ടണലാണ് പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കുന്നത്. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീരിലെത്തും. ബനിഹാൽ - ഖാസികുണ്ട് തുരങ്കം ഉൾപ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തും. മൊത്തം ഇരുപതിനായിരം കോടിയുടെ പദ്ധതികളാണ് നരേന്ദ്രമോദി നാടിന് സമർപ്പിക്കുക എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ദേശീയ പഞ്ചായത്ത് രാജ് ദിനാചരണത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള ഗ്രാമസഭകളെ അഭിസംബോധന ചെയ്യും.
3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ബനിഹാൽ - ഖാസിഗുണ്ട് റോഡ് ടണലാണ് പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കുന്നത്. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യുന്നതാണ്.
7500 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ദില്ലി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും നരേന്ദ്രമോദി നിർവഹിക്കും. 5300 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റാറ്റിൽ ജല വൈദ്യുത പദ്ധതി, 4500 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ക്വാർ ജല വൈദ്യുത പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കിഷ്ത്വാറിലെ ചെനാബ് നദിയിലാണ് ഇവയുടെ നിർമ്മാണം. ജമ്മു കാശ്മീരിലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി 100 കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അതേസമയം പ്രധാനമന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനത്തിന്‍റെ ഭാഗമായി മേഖലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ വിലയിരുത്താൻ ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നാളെ സന്ദർശനം നടക്കാനിരിക്കെ ഇന്ന് വൈകിട്ട് ജമ്മുകശ്മീരിലെ മിർഹാമയിൽ വീണ്ടും ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു ജെയ്ഷെ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം ഇന്നലെയും വധിച്ചിരുന്നു. പ്രധാനമന്ത്രി സന്ദർശിക്കുന്ന പല്ലി ഗ്രാമത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ സിഐഎസ്എഫ് ബസിനു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. ഇവിടെ മുതിർന്ന ഉദ്യോഗസ്ഥരെത്തി സുരക്ഷ വിലയിരുത്തിയിട്ടുണ്ട്.
ഇന്ത്യ - ബ്രിട്ടൺ സ്വതന്ത്ര വ്യാപാരകരാർ ഈ വർഷം അവസാനത്തോടെ നിലവിൽ വരും
അതേസമയം ഇന്ത്യ - ബ്രിട്ടൺ സ്വതന്ത്ര വ്യാപാരകരാർ യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്. സ്വതന്ത്ര വ്യപാരകരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ഇന്ത്യയും ബ്രിട്ടനും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കരാറിന്‍റെ കാര്യത്തിൽ വലിയ പുരോഗതിയുണ്ടെന്ന് ഇന്നലെ നടന്ന നയതന്ത്ര ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അറിയിച്ചിരുന്നു. ഊർജ്ജം, വാക്സീൻ ഉത്പാദനം, പ്രതിരോധം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാക്കാൻ നരേന്ദ്ര മോദിയും ബോറിസ് ജോൺസണും നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഇന്ത്യ റഷ്യ സഹകരണം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തെ ബാധിക്കേണ്ടതിലെന്ന നിലപാട് ബോറിസ് ജോൺസൺ സ്വീകരിച്ചു. റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദി ആവർത്തിച്ചു. യുദ്ധത്തോട് യോജിപ്പില്ലെന്നും നരേന്ദ്ര മോദി ബ്രിട്ടനെ അറിയിച്ചു. ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ പരമ്പരാഗത ബന്ധം മനസ്സിലാക്കുന്നു എന്ന് ബോറിസ് ജോൺസണും ചർച്ചയിൽ അറിയിച്ചു. വ്യാപാര രംഗത്ത് തുറന്ന നയം ഇന്ത്യയോട് സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ ബ്രിട്ടൻ സഹകരിക്കും. സ്വതന്ത്ര വ്യപാരകരാറിൽ ചർച്ചകൾ തുടരാനാണ് ഇരു രാജ്യങ്ങളുടെയും ധാരണ.
