വീടുകളിലുള്ള രോഗികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി, രാജ്യ തലസ്ഥാനത്ത് അടിയന്തര യോഗം
ഓക്സിജൻ താഴ്ന്ന നിരക്കിൽ ലഭ്യമാക്കാൻ കസ്റ്റംസ് നികുതി കുറയ്ക്കുമെന്നും ആശുപത്രികൾക്കൊപ്പം വീടുകളിൽ കഴിയുന്ന രോഗികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ദില്ലി: ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും അടിയന്തര യോഗം ചേരുന്നു. കേന്ദ്രമന്ത്രിമാരായ നിർമ്മലാ സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരടക്കം പങ്കെടുക്കുന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് സ്ഥിതിഗതികൾ വിശദീകരിച്ചു.
ഓക്സിജൻ താഴ്ന്ന നിരക്കിൽ ലഭ്യമാക്കാൻ കസ്റ്റംസ് നികുതി കുറയ്ക്കുമെന്നും ആശുപത്രികൾക്കൊപ്പം വീടുകളിൽ കഴിയുന്ന രോഗികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. മൂന്ന് മാസത്തേക്കാണ് നികുതി ഒഴിവാക്കുക. കുറഞ്ഞ നിരക്കിൽ ഓക്സിജൻ ലഭിക്കാനാണ് ഈ തീരുമാനം. ഇതോടൊപ്പം വാക്സീനുള്ള കസ്റ്റംസ് നികുതിയും ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യയിൽ വലിയ പ്രതിസന്ധിയാണ് ഓക്സിജൻ ക്ഷാമം സൃഷ്ടിക്കുന്നത്. വാക്സീന്‍ ക്ഷാമത്തില്‍ രാജ്യം വലയുന്നതിനിടെ കഴിഞ്ഞ 5 ദിവസത്തിനിടെയാണ് ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായത്. രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്ത് വന്നത് രാജ്യ തലസ്ഥാനത്ത് നിന്നായിരുന്നു. പിന്നാലെ ഉത്തര്‍പ്രദേശ്, ഗുജറാത്ത് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പരാതികളുയര്‍ന്നു. ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നെങ്കിലും സ്ഥിതി രൂക്ഷമാകുന്നുവെന്ന് കണ്ടതോടെ പ്രധാനമന്ത്രി തന്നെ ഓക്സിജന്‍ നിര്‍മ്മാതാക്കളുടെ യോഗം വിളിച്ചു. മാഹാരാഷ്ട്ര പശ്ചിമംബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുല്‍ ഓക്സിജന്‍ എത്തിക്കാന്‍ ധാരണയായി.
റോഡ് മാര്‍ഗം എത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കണമെമന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ട്ര്കകുകള്‍ എത്തുമ്പോള്‍ പലയിടങ്ങളിലും പ്രതിസന്ധി രൂക്ഷമാകുകയാണ്. അതേ സമയം റഷ്യയില്‍ നിന്ന് അയ്യായിരം ടണ്‍ ഓക്സിജന്‍ കപ്പല്‍മാര്‍ഗമെത്തിക്കാനുള്ള നടപടുകളും തുടരുകയാണ്.