കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ എന്നിവർ നരേന്ദ്ര മോദിയെ കാണുകയാണ് 

ദില്ലി: താലിബാൽ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നതിനിടെ, കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതടക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും യോഗം വിളിച്ചു. നിലവിലെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും തുടർ ഒഴിപ്പിക്കലുമാണ് യോഗം ചർച്ച ചെയ്യുന്നത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ എന്നിവ നരേന്ദ്ര മോദിയെ കാണുന്നുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ തിരിച്ചെത്തിച്ചത്. എത്ര പേർ ആകെയുണ്ട് എന്ന കണക്ക് സർക്കാർ നൽകിയിട്ടില്ല. കൂടുതൽ പേരെ തിരികെ കൊണ്ടു വരുന്നതിൽ രണ്ടു ദിവസത്തിൽ വ്യക്തയുണ്ടാവുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. കുടുങ്ങിയവരെ വിമാനത്താവളത്തിൽ എത്തിക്കാനുള്ള വഴികളെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. താബിനോടുള്ള സമീപനം മറ്റു ജനാധിപത്യരാജ്യങ്ങളുമായി ചേർന്ന് തീരുമാനിക്കാനാണ് ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗത്തിലുണ്ടായ ധാരണ.

അതിനിടെ അംബാസഡർ ഉൾപ്പടെയുള്ളവരെ വിമാനത്താവളത്തിൽ എത്താൻ താലിബാൻ അനുവദിക്കാത്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. അമേരിക്ക ഉൾപ്പടെ ചില രാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചു. ഇനി കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിലും വിദേശ ഏജൻസികളുടെ സഹായമുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പ്രകടിപ്പിക്കുന്ന പ്രതീക്ഷ. 

അമേരിക്കയുടെ കൂടുതൽ സൈനികർ വിമാനത്താവളത്തിൻറെ സുരക്ഷ ഉറപ്പാക്കാൻ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാനസർവ്വീസ് പുനസ്ഥാപിക്കാനാണ് സാധ്യത. രണ്ടു ദിവസത്തിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവും. ഉന്നതതലത്തിൽ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ചൈനയും യൂറോപ്പ്യൻ യൂണിയനും റഷ്യയും ഇറാനുമുമൊക്കെ താലിബാനോട് മൃദുനിലപാടാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തിടുക്കം വേണ്ടെന്ന് ഇന്നലെ ചേർന്ന സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി തീരുമാനിച്ചു. കാത്തിരുന്ന് തീരുമാനമെടുക്കും. മറ്റു ജനാധിപത്യരാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തിൽ നിർണ്ണായകമാകും.