തമിഴ്നാട്ടിലെ ശൈവ ക്ഷേത്ര സന്ദർശനങ്ങൾ തുടരാനാണ് മോദിയുടെ തീരുമാനം.
ചെന്നൈ: വീണ്ടും തമിഴ്നാട് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത മാസം (ഓഗസ്റ്റ്) 26-ന് അദ്ദേഹം കടലൂർ, തിരുവണ്ണാമലൈ ജില്ലകളിൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ ശൈവ ക്ഷേത്ര സന്ദർശനങ്ങൾ തുടരാനാണ് മോദിയുടെ തീരുമാനം. ലോകപ്രശസ്തമായ ചിദംബരം നടരാജ ക്ഷേത്രം ഇത്തവണ അദ്ദേഹം ദർശിക്കുമെന്നും സൂചനയുണ്ട്.
ഏറ്റവും ഒടുവിൽ ജൂലൈ 26, 27 തീയതികളിലാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ സന്ദർശനം നടത്തിയത്. തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, അരിയല്ലൂർ എന്നീ ജില്ലകളിലായിരുന്നു സന്ദർശനം. ചോള ചക്രവർത്തിയായിരുന്ന രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് അരിയല്ലൂർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ അദ്ദേഹമെത്തിയിരുന്നു. സന്ദർശന വേളയിൽ തൂത്തുക്കുടിയിൽ 4900 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്.

