ജാമിയ മിലിയ സംഘര്‍ഷം: പത്ത് പ്രദേശവാസികള്‍ അറസ്റ്റിലെന്ന് പൊലീസ്
പ്രദേശവാസികളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.
ദില്ലി: ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൗരത്വഭേദഗതിക്കെതിരെ രാജ്യമൊട്ടുക്കും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. അതിനിടെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങള്‍ ആക്രമണങ്ങളിലേക്ക് വഴിമാറുകയായിരുന്നു. പൊലീസ് സര്‍വ്വകലാശാലക്ക് ഉള്ളിലേക്ക് കടന്നുകയറുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് ആക്രമണങ്ങളില്‍ 200 അധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ പത്തോളം വാഹനങ്ങള്‍ക്ക് ആക്രമകാരികള്‍ തീയിട്ടു.
എന്നാല്‍ ആക്രമണം അഴിച്ചുവിട്ടത് പുറത്തു നിന്നും എത്തിയവരാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും സര്‍വ്വകലാശാല അധികൃതരും വിദ്യാര്‍ത്ഥികളും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പത്ത് പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. ജുഡീഷ്യൽ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഹ്യൂമൻ റൈറ്സ് ലോ നെറ്റ്‌വർക്ക്, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ തുടങ്ങിയവരാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.