20 വർഷത്തിന് ശേഷം ഒരു കേന്ദ്രമന്ത്രി അറസ്റ്റിൽ; നാരായൺ റാണക്ക് വിനയായത് ഉദ്ദവ് താക്കറയെ തല്ലുമെന്ന പ്രസ്താവന
പ്രസംഗം വിവാദമായതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരും ശിവസേന പ്രവര്‍ത്തകരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടിയിരുന്നു. ഇന്നും നാരായണ്‍ റാണെയുടെ വസതിക്ക് സമീപം രാവിലെ സംഘര്‍ഷമുണ്ടായി.
മുബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ തല്ലുമെന്ന പ്രസ്‍താവനയില്‍ കുടുങ്ങി കേന്ദ്രമന്ത്രി നാരായണ്‍ റാണെ. വിവാദ പ്രസ്‍താവനയ്ക്ക് പിന്നാലെ നാരായണ്‍ റാണയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്ധവ് താക്കറെയ്ക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ വര്‍ഷം പോലും അറിയില്ല. ഒരു പ്രസംഗത്തില്‍ അദ്ദേഹം അത് മറന്നുപോയി. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ തല്ലുമായിരുന്നു എന്നായിരുന്നു നാരായണ്‍ റാണെയുടെ വിവാദ പ്രസ്താവന.
കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം പ്രസംഗം വിവാദമായതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരും ശിവസേന പ്രവര്‍ത്തകരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. ഇന്നും നാരായണ്‍ റാണെയുടെ വസതിക്ക് സമീപം രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ നാരായണ്‍ റാണെയ്ക്ക് എതിരെ ശിവസേന പ്രവര്‍ത്തകര്‍ പരാതി നല്‍കുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.