ഇതിഹാസങ്ങൾ പ്രചരിപ്പിക്കുന്ന ഹിന്ദുത്വ പ്രചാരകർ, ഹിന്ദുക്കൾ അക്രമം നടത്തില്ലെന്ന് പ്രചരിപ്പിക്കുന്നതിൽ യുക്തിയില്ലെന്നായിരുന്നു യെച്ചൂരിയുടെ പരാമർശം. വിവാദ പരാമർശത്തിനെതിരെ ബിജെപിയും, ശിവസേനയും , ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു.

ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്ന ബാബ രാംദേവിന്‍റെ പരാതിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്കെതിരെ പൊലീസ് കേസെടുത്തു. ബാബ രാംദേവ് ഹരിദ്വാർ എസ്പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന പരാമര്‍ശത്തിനെതിരായി ആയിരുന്നു രാംദേവിന്‍റെ പരാതി. 

Add Asianetnews as a Preferred SourcegooglePreferred

ഹിന്ദുക്കള്‍ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്ന ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിം​ഗിന്‍റെ വാദത്തിന് സീതാറാം യെച്ചൂരി നല്‍കിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. രാമയാണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
'നിരവധി രാജാക്കൻമാര്‍ യുദ്ധം നടത്തിയിട്ടുണ്ട് , ഹിന്ദുക്കള്‍ക്ക് അക്രമം നടത്താനാവില്ലെന്ന രാമയാണവും മഹാഭാരതവും വായിച്ച ശേഷവും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. അക്രമം അഴിച്ചു വിടുന്ന മതങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ അങ്ങനെ അല്ലെന്നും പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്'' എന്ന് യെച്ചൂരി ചോദിച്ചിരുന്നു.

സീതാറാം യെച്ചൂരി മുഴുവൻ ഹിന്ദു സമൂഹത്തോടും ക്ഷമ ചോദിക്കണമെന്നായിരുന്നു ബാബ രാംദേവിന്‍റെ ആവശ്യം. ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതത്തെയും രാമായണത്തെയും മാത്രമല്ല ആയിരക്കണക്കിന് വർഷം പഴക്കമുള്ള വേദകാല സംസ്കാരത്തെയും, ഇന്ത്യൻ പാരമ്പര്യത്തെയും, സംസ്കാരത്തെയെയുമാണ് യെച്ചൂരി അപമാനിച്ചതെന്ന് ഹരിദ്വാര്‍ എസ് എസ് പിയ്ക്കു പരാതി സമർപ്പിച്ച ശേഷം രാംദേവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.