പാറ്റ്നയിലെ മറൈൻ ഡ്രൈവിൽ ഗർഭിണിയായ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ സ്കൂട്ടറിൽ നിന്ന് വലിച്ചിഴയ്ക്കുന്ന വീഡിയോ വൈറലായി. ഈ സംഭവം വലിയ പൊതുജനരോഷത്തിന് കാരണമാവുകയും ബിഹാർ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പാറ്റ്ന: പാറ്റ്നയിലെ മറൈൻ ഡ്രൈവിൽ ഗർഭിണിയായ യുവതിയെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്കൂട്ടറിൽ നിന്ന് ബലമായി വലിച്ചിഴയ്ക്കുന്നതിൻ്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. പിന്നാലെ പൊതുജനരോഷം ഉയര്‍ന്നുവന്നു. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ, സ്കൂട്ടറിൽ നിന്ന് വലിച്ചിറക്കിയ യുവതിയോട് സ്കൂട്ടര്‍ പിടിച്ചെടുത്ത ശേഷം പൊലീസ് ഉദ്യോഗസ്ഥൻ നടന്നോളാൻപറയുന്നതായി കാണാം. യുവതി ആവർത്തിച്ച് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥൻ വഴങ്ങിയില്ല.
സംഭവത്തിൽ ഉൾപ്പെട്ട പ്രാദേശിക പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തുകയാണെന്ന് ബിഹാർ പോലീസ് അറിയിച്ചു. ബിഹാർ തലസ്ഥാനത്ത് ഉണ്ടായ പൊലീസിൻ്റെ പെരുമാറ്റത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. നിയമപാലനത്തിലെ ഉത്തരവാദിത്തത്തെക്കുറിച്ച് ഇത് വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.
വിമർശനവും സമ്മർദ്ദവും
സംഭവം ഭരണകൂടത്തിനെതിരെ വലിയ വിമര്‍ശനങ്ങൾക്ക് കാരണമായി. സംഭവത്തിൽ സുതാര്യമായ അന്വേഷണവും അച്ചടക്ക നടപടികളും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് സമയത്ത് ഗര്‍ഭിണികളടക്കമുള്ളവരോടുള്ള ഇടപെടൽ സംബന്ധിച്ച പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
