കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ ഒരു സ്വകാര്യ സംഘടന നടത്തിയ സൗന്ദര്യമത്സരത്തിലാണ് പൊലീസുകാർ പങ്കെടുത്തത്.
ചെന്നൈ : സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതിന് സ്‌പെഷ്യൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഉൾപ്പെടെ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. സൗന്ദര്യമത്സരത്തിൽ ഉദ്യോഗസ്ഥർ റാംപിൽ നടന്നതിന് പിന്നാലെയാണ് നാഗപട്ടണം പൊലീസ് സൂപ്രണ്ടിന്റെ സ്ഥലംമാറ്റ ഉത്തരവ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഞായറാഴ്ച മയിലാടുംതുറൈ ജില്ലയിലെ സെമ്പനാർകോവിലിൽ ഒരു സ്വകാര്യ സംഘടന നടത്തിയ സൗന്ദര്യമത്സരത്തിലാണ് പൊലീസുകാർ പങ്കെടുത്തത്.
പ്രത്യേക ക്ഷണിതാവായി എത്തിയ നടി യാഷിക ആനന്ദായിരുന്നു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്. അതിനിടെ പൊലീസുകാരുടെ സൗന്ദര്യമത്സരം വാർത്തകളിൽ നിറഞ്ഞിരുന്നു. നിലവിൽ സെമ്പനാർകോവിൽ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സ്പെഷൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ ഉൾപ്പെടെ പൊലീസുകാരായ രേണുക, അശ്വിനി, നിത്യശീല, ശിവനേശൻ എന്നിവരെ സ്ഥലം മാറ്റാൻ നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് ജവഗർ ഉത്തരവിറക്കുകയായിരുന്നു.
വിജയ് നായകനായ തെരി എന്ന സിനിമയിലെ ഗാനത്തിനാണ് പൊലീസുകാർ റാംപ് വാക്ക് നടത്തിയത്. പരിപാടി നടക്കുന്ന സ്ഥലത്ത് സുരക്ഷയ്ക്കായി പൊലീസുകാർ എത്തിയിരുന്നു. മത്സരാർത്ഥികളുടെ നിർബന്ധത്തെ തുടർന്നാണ് വനിതാ പൊലീസുകാർ റാംപ് വാക്ക് നടത്തിയതെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മയിലാടുംതുറൈയിൽ മത്സരം സംഘടിപ്പിച്ചതിന് നിരവധി പേർ സംഘാടകരെ അഭിനന്ദിച്ചു. എന്നാൽ സുരക്ഷയൊരുക്കാനെത്തിയ പൊലീസുകാരുടെ റാംപ് വാക്ക് വിമർശനത്തിനിടയാക്കി. റാംപ് വാക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വളരെ മോശം പ്രതികരണമാണ് ലഭിച്ചത്.
മയിലാടുംതുറൈയിൽ ആദ്യമായാണ് ഇത്തരമൊരു സൗന്ദര്യമത്സരം നടക്കുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വിവാഹിതരും അവിവാഹിതരും മത്സരത്തിന്റെ ഭാഗമായി. ചെറിയ കുട്ടികളുടെ റാംപ് വാക്കാണ് ആളുകളെ ആകർഷിച്ചത്. യുവാക്കളുടെ പങ്കാളിത്തംകൊണ്ടും മത്സരം ശ്രദ്ധനേടിയിരുന്നു.
