കര്‍ണാടകയിലെ സംഘര്‍ഷത്തിൽ മരിച്ചവര്‍ മൂന്നായി, ശക്തമായ നടപടിയെന്ന് യെദ്യൂരപ്പ
അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ യുവാവിന്‍റെ മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഒരു ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് സംസ്ഥാനത്ത് ആക്രണത്തിൽ കലാശിച്ചത്.
ബെംഗളൂരു: കര്‍ണാടകയിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. മാധ്യമ പ്രവർത്തകർക്കും പൊലീസിനുമെതിരായ അക്രമം അംഗീകരിക്കാനാകില്ല. സമാധാനം പാലിക്കണമെന്നും യെദ്യൂരപ്പ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ യുവാവിന്‍റെ മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഒരു ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് സംസ്ഥാനത്ത് ആക്രണത്തിൽ കലാശിച്ചത്.
അതേ സമയം തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, താനല്ല വിവാദ പോസ്റ്റ് ചെയ്തതെന്നും ശ്രീനിവാസ മൂർത്തി സഹോദരിയുടെ മകൻ നവീൻ പ്രതികരിച്ചു. ആക്രമസക്തമായ ജനക്കൂട്ടം എംഎൽഎയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ 60 പൊലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായാണ് വിവരം.ബെംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി സഹോദരിയുടെ മകനാണ് മതവിദ്വേഷം വളർത്തുന്ന വിവാദ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതത്. സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കി.
ഡിജി ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷനും എംഎൽഎയുടെ വീടും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ആക്രമികൾ കത്തിച്ചു. കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബൻസ്വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു. അക്രമം അവസാനിപ്പിക്കണമെന്ന് ബെംഗളൂരു കമ്മീഷണർ കമൽ പന്തും ആവശ്യപ്പെട്ടു.