കഴിഞ്ഞ ദിവസം ഗോവയിലെത്തിയ പ്രിയങ്കാ ഗാന്ധിയാകട്ടെ സർക്കാർ ജോലികളിൽ 30 ശതമാനം സ്ത്രീ സംവരണമാണ് വാഗ്ദാനം ചെയ്തത്. 

പനാജി: സ്ത്രീക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്ത് രണ്ടുമാസം മുൻപേ ഗോവയിൽ തെരഞ്ഞെടുപ്പിനുള്ള (Goa Election) പ്രചാരണം തുടങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. എല്ലാ സ്ത്രീകൾക്കും പ്രതിമാസം 5000 നൽകാനുള്ള പദ്ധതിയുമായി തൃണമൂൽ കോൺഗ്രസാണ് (Trinamool Congress) ഏറ്റവും ഒടുവിൽ രംഗത്തെത്തിയത്. സ്ത്രീകൾക്കായി ഗൃഹലക്ഷ്മി സ്കീം ആണ് തൃണമൂല്‍ പുറത്തിറക്കുന്നത്. എടിഎം കാർഡ് പോലൊന്ന് തിരിച്ചറിയൽ രേഖയായി നൽകും. പിന്നെ പ്രതിമാസം 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തും. എന്നാല്‍ ഇത് തങ്ങൾ നേരത്തെ നടപ്പാക്കിയതാണെന്ന് ബിജെപി പറഞ്ഞു. 2016 ൽ ബിജെപി സർക്കാ‍ർ കൊണ്ടുവന്ന ഗൃഹ ആധാർ പദ്ധതിയാണ് ചൂണ്ടിക്കാണിക്കുന്നത്. അവിടെ സ്ത്രീകൾക്ക് നൽകിയിരുന്നത് 1500 രൂപയാണ്. 

പക്ഷെ കുടുംബത്തിന്‍റെ ആകെ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടരുതെന്നും 15 വർഷമായി ഗോവയിൽ താമസിക്കുന്നവരാവണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളൊന്നും ഗൃഹലക്ഷ്മി പദ്ധിതില്‍ ഉണ്ടാകില്ലെന്നാണ് തൃണമൂൽ വാഗ്ദാനം. കണക്ക് പ്രകാരം മൂന്നരലക്ഷം വീടുകളിൽ സഹായമെത്തും. ബജറ്റിന്‍റെ എട്ട് ശതമാനത്തോളം പദ്ധതിക്കായി വകയിരുത്തും. മാസങ്ങൾക്ക് മുൻപാണ് അധികാരത്തിലെത്തിയാൽ സ‍ർക്കാർ നിലവിൽ നൽകുന്ന 1500 രൂപ 2500 ആക്കുമെന്ന് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഗോവയിലെത്തിയ പ്രിയങ്കാ ഗാന്ധിയാകട്ടെ സർക്കാർ ജോലികളിൽ 30 ശതമാനം സ്ത്രീ സംവരണമാണ് വാഗ്ദാനം ചെയ്തത്. രണ്ട്മാസമപ്പുറം തെരഞ്ഞെടുപ്പ് കാത്തിരിക്കെ നരേന്ദ്ര മോദിയും മമത ബാനർജിയും അടക്കമുള്ള നേതാക്കളാണ് ഈ വാരം സംസ്ഥാനത്തെത്തുന്നത്.