പോസ്റ്റര്‍ യുദ്ധത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച പ്രിയങ്ക ഗാന്ധിക്ക് മുന്‍പ് പറ്റിയ നാക്ക് പിഴയും ബിജെപി ആഘോഷിക്കുകയാണ്

ദില്ലി: കോണ്‍ഗ്രസ്-ബിജെപി പോസ്റ്റര്‍ യുദ്ധം കൂടുതല്‍ മുറുകുന്നു. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഹുല്‍ ഗാന്ധിയേയും പരസ്പരം പരിഹസിച്ച് ബിജെപിയും കോണ്‍ഗ്രസും പുതിയ പോസ്റ്ററുകള്‍ ഇറക്കി. തെരഞ്ഞെടുപ്പുകള്‍ അടുത്ത് നില്‍ക്കേയാണ് സമൂഹമാധ്യമത്തില്‍ യുദ്ധം മുറുകുന്നത്. 

മരപ്പണി ചെയ്തും, ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഒപ്പം സഞ്ചരിച്ചും രാഹുല്‍ നടത്തിയ ഇടപടെലുകളെ പഴയ സിനിമഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ പരിഹസിക്കുന്ന വിഡിയോ പുറത്ത് വിട്ടാണ് ബിജെപിയുടെ ഇന്നത്തെ ആക്രമണം . മറുപടിയായി കോണ്‍ഗ്രസ് പുറത്ത് വിട്ടത് പ്രധാനമന്ത്രിയും അദാനിയുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തിയുള്ള ചിത്രവും. തിരിച്ചടിച്ച് രാഹുലിന്‍റെ പഞ്ചാബ് സന്ദര്‍ശനം കാപട്യമാണെന്ന വിഡിയോ ബിജെപി പങ്കുവച്ചു. ജാതി സെന്‍സസിനെ എന്തുകൊണ്ട് മോദി എതിര്‍ക്കുന്നുവെന്നും, ഒബിസി വിഭാഗത്തിനായി ഒന്നും ചെയ്തില്ലെന്നും രാഹുലിന്‍റെ പഴയ വിമര്ശനം ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസും പുതിയ വിഡിയോ ഇട്ടു. പ്രിയങ്ക ഗാന്ധിക്ക് മുന്‍പ് പറ്റിയ നാക്ക് പിഴയും ബിജെപി ആഘോഷിക്കുകയാണ്

മോദി പെരുംനുണയനാണെന്ന പോസ്റ്ററിലൂടെ കോണ്‍ഗ്രസാണ് വിവാദത്തിന് തുടക്കമിട്ടത്. നവയുഗ രാവണനാണ് രാഹുലെന്ന് ബിജെപി പോസ്റ്ററിലൂടെ നല്‍കിയ മറുപടി കോണ്‍ഗ്രസിനെ ചൊടിപ്പിക്കുയും രാജ്യവ്യാപകമായി പ്രതിഷേധിക്കുകയും ചെയ്തു. മോദി അദാനി ബന്ധമെനന കോൺ്ഗ്രസ് വിമര്‍ശനത്തെ അമേരിക്കന്‍ വ്യവസായി ജോര്‍ജ്ജ് സോറസ് രാഹുല്‍ ബന്ധമെന്ന ആരോപണത്തിലൂടെ ബിജെപി നേരിട്ടു. മാപ്പ് ആവശ്യം പരസ്പരം ഉയര്‍ത്തിയെങ്കിലും പോസ്റ്റര്‍ യുദ്ധം കൂടുതല്‍ മുറുകുന്നതാണ് കാണുന്നത്.