ഇന്ന് നവഗ്രഹ പ്രതിഷ്ഠയും പ്രത്യേക ഹോമവുമാണ് ക്ഷേത്രത്തിൽ നടക്കുന്നത്
അയോധ്യ: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പ്രാര്‍ത്ഥന അയോധ്യയില്‍ പുരോഗമിക്കുകയാണ്. 150ധികം പൂജാരിമാരാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന് രാമക്ഷേത്രത്തില്‍ നിന്ന് ഏഷ്യാനെറ്റ് സുവർണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 22നാണ് പ്രാണപ്രതിഷ്ഠ നടക്കുക.
ഇന്ന് നവഗ്രഹ പ്രതിഷ്ഠയും പ്രത്യേക ഹോമവുമാണ് ക്ഷേത്രത്തിൽ നടക്കുന്നത്. രാമായണത്തിലെ വിവിധ രംഗങ്ങളുടെ ചിത്രീകരണം രാമക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങിന്‍റെ ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ തകൃതിയായി പുരോഗമിക്കുകയാണ്. പൌഷ മാസത്തിലെ ശുക്ല കൂര്‍മ ദ്വാദശിക്കാണ് പ്രാണ പ്രതിഷ്ഠ. ജനുവരി 16നാണ് പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പൂജകള്‍ തുടങ്ങിയത്. പ്രതിഷ്ഠയ്ക്ക് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.
121 ആചാര്യന്മാരുടെ മേൽനോട്ടത്തിലാണ് പ്രാണപ്രതിഷ്ഠ നടക്കുക. ഗണേശ്വർ ശാസ്ത്രി ദ്രാവിഡിനാണ് മേല്‍നോട്ട ചുമതല. കാശിയില്‍ നിന്നുള്ള ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രധാന ആചാര്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 150ലധികം പാരമ്പര്യങ്ങളിൽ നിന്നുള്ള സന്യാസിമാർ, 50ലധികം ആദിവാസി, ഗോത്ര വിഭാഗ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒപ്പം സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളുമുണ്ടാകും.
സ്വർണം, വെള്ളി, രത്‌നങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയവ രാമക്ഷേത്രത്തിനായി സമര്‍പ്പിക്കുന്ന തിരക്കിലാണ് ഭക്തര്‍. ഗർഭ ഗൃഹത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കും. അതിനിടെ ഗർഭ ഗൃഹത്തില്‍ പ്രതിഷ്ഠിക്കുന്ന രാമ വിഗ്രഹത്തിന്റെ ചിത്രം ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ പുറത്തുവിട്ടു. മൈസൂരുവിലെ ശിൽപി നിർമ്മിച്ച വിഗ്രഹം ഇന്നലെയാണ് ക്ഷേത്രത്തിലെത്തിച്ചത്.
പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അയോധ്യ നഗരത്തിൽ സുരക്ഷ കർശനമാക്കി. തിങ്കളാഴ്ച ചടങ്ങ് നടക്കുമ്പോൾ വ്യാപക സൈബർ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സൈബർ വിദഗ്ധരും അയോധ്യയിലെത്തി. സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഐടി ഇലക്ട്രോണിക്സ് മന്ത്രാലയം, ഐബി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് അയോധ്യയിലെത്തിയത്. ജാഗ്രതാ നിർദേശം വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നല്‍കിയിട്ടുണ്ട്.
