അതേ സമയം മന്ത്രിമാരുടെ പരാമർശങ്ങളിൽ ഖേദം അറിയിച്ച് മാലദ്വീപ് ടൂറിസം സംരംഭകർ രംഗത്തെത്തി. മാലദ്വീപിലേക്കുള്ള ബുക്കിംഗ് കുറഞ്ഞ പശ്ചാത്തലത്തിലാണ് സംരംഭകരുടെ ഖേദപ്രകടനം.
ദില്ലി: മാലദ്വീപ് പ്രസിഡൻറിന്‍റെ സന്ദർശനത്തിന് അനുമതി നൽകുന്നതിൽ അലോചിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. മാലദ്വീപ് നിലവിലെ വിവാദത്തിൽ എന്ത് തുടർനടപടി എടുക്കും എന്ന് നിരീക്ഷിച്ചായിരിക്കും തീരുമാനം. മന്ത്രിമാരുടെ വിവാദ പരാമർശത്തിൽ മാലദ്വീപിലെ ടൂറിസം സംരംഭകരുടെ സംഘടനയും ഖേദം പ്രകടിപ്പിച്ചു. നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് മാലദ്വീപ് വിദേശകാര്യമന്ത്രി താൽപര്യം അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയം തീരുമാനം എടുത്തിട്ടില്ല. എന്നാൽ വിഷയം തണുപ്പിക്കാനുള്ള ശ്രമം ഇരു രാജ്യങ്ങളും നടത്തുന്നുണ്ട്.
മാലദ്വീപ് പ്രസിഡൻറ് മൊഹമ്മദ് മുയിസു ഇന്ത്യയിലെത്താൻ താല്പര്യം അറിയിച്ചത് നവംബറിലാണ്. എന്നാൽ ഇന്ത്യ വിരുദ്ധ പ്രചാരണത്തിനു ശേഷം മുയിസു അധികാരത്തിലേറിയ അന്തരീക്ഷം കാരണം സന്ദർശനത്തിന് അനുമതി നല്കാനായില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. മാലദ്വീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാനും നഗരമേഖലയിൽ വലിയ കെട്ടിടങ്ങൾ പണിയാനും ചൈനയുടെ സഹായം സ്വീകരിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആലോചിച്ചേ സന്ദർശനം തീരുമാനിക്കു എന്നാണ് കേന്ദ്രം നല്‍കുന്ന സൂചന. മാലദ്വീപ് നിലപാട് മയപ്പെടുത്തിയാൽ തെരഞ്ഞെടുപ്പിന് മുമ്പ് സന്ദർശനം നടക്കും.
സർക്കാറിന്‍റെ ഇന്ത്യാ വിരുദ്ധ നിലപാടിൽ മാലദ്വീപിനുള്ളിലും പ്രതിഷേധം അവസാനിച്ചിട്ടില്ല. ഇന്ത്യയെ പിന്തുണച്ച നേതാക്കളെ അധിക്ഷേപിച്ച മാലദ്വീപ് മാർക്കറ്റിംഗ് ആൻറ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ എംഡി ഫാത് മത് തൗഫീഖ് ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ട്വീറ്റ് തന്റേതല്ലെന്നാണ് ഇവരുടെ വിശദീകരണം. മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ ഇന്ത്യയിലെ കമ്പനികളെ സമീപിച്ചു. മന്ത്രിമാരുടെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചാണ് സംരംഭകരുടെ സംഘടനകൾ കത്തയച്ചിരിക്കുന്നത്. വിവാദത്തിന് പിന്നാലെ മാലദ്വീപിലേക്കുള്ള യാത്ര പാക്കേജ് നിരക്കുകൾ വിവിധ കമ്പനികൾ വെട്ടിക്കുറച്ചിട്ടുണ്ട്.
