കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി; എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച
നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി വാക്സിന്‍ വികസനം, സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
ദില്ലി: കൊവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാക്സിന്‍ വിതരണത്തിന്‍റെ മുന്‍ഗണനയടക്കം യോഗത്തില്‍ ചര്‍ച്ചയാകും. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി വാക്സിന്‍ വികസനം, സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ പലതും നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടോയെന്നും വെർച്വല്‍ യോഗം വിലയിരുത്തും.
രോഗ വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ദില്ലി, രാജസ്ഥാൻ, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. വിമാനമാർഗം വരുന്നവർ 72 മണിക്കൂറിനുള്ളിലും, ട്രെയിൻ മാർഗം വരുന്നവർ 96 മണിക്കൂറിനുള്ളിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരിക്കണം.
പരിശോധനാ ഫലമില്ലാത്ത യാത്രക്കാർ വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പരിശോധനാ ഫലമില്ലാതെ ട്രെയിൻ മാർഗം എത്തുന്നവരിൽ രോഗ ലക്ഷണമുള്ളവരെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്നവരെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റും. റോഡ് മാർഗം വരുന്നവരിൽ രോഗലക്ഷണമുള്ളവരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.