സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. അങ്ങനെ ചെയ്താൽ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇഡബ്ല്യുഎസ് സംവരണം പ്രവേശനത്തിന് മാത്രമുള്ളതാണെന്നും ഫീസിളവിന് അർഹത നൽകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. അങ്ങനെ ചെയ്താൽ അത്തരം സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്നും അത് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായകമായ ഈ നിരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ജനറൽ കാറ്റഗറിയിൽ പ്രവേശനം ലഭിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ ഉത്തരവ്. പ്രതിവർഷം 19 ലക്ഷം രൂപ ട്യൂഷൻ ഫീസ് നൽകാൻ തനിക്ക് സാമ്പത്തിക ശേഷിയില്ലെന്നും സർക്കാർ നിരക്കിൽ ഫീസ് ഈടാക്കാൻ കോളേജിന് നിർദ്ദേശം നൽകണമെന്നുമായിരുന്നു വിദ്യാർത്ഥിയുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർക്കാർ കോളേജുകളും സ്വാശ്രയ കോളേജുകളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. സർക്കാർ കോളേജുകൾക്ക് ഭരണകൂടത്തിൽ നിന്ന് വലിയ തോതിൽ സബ്‌സിഡികൾ ലഭിക്കുമ്പോൾ, സ്വകാര്യ കോളേജുകൾ തങ്ങളുടെ എല്ലാ ചെലവുകളും സ്വയം കണ്ടെത്തേണ്ടതുണ്ട്. അതിനാൽ രണ്ട് സ്ഥാപനങ്ങളിലും ഒരേ ട്യൂഷൻ ഫീസ് വേണമെന്ന് ആവശ്യപ്പെടാനാകില്ല. സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് നിയമവിരുദ്ധമായി ക്യാപിറ്റേഷൻ ഫീസ് വാങ്ങുന്നത് മാത്രമാണ് നിരോധിച്ചിട്ടുള്ളത്. അതിനർത്ഥം അവർക്ക് ന്യായമായ ഉയർന്ന ഫീസ് ഈടാക്കാൻ കഴിയില്ല എന്നല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ മേഖലയും മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവന നൽകുന്നുണ്ട്. അവരോട് സർക്കാർ നിരക്കിൽ ഫീസ് വാങ്ങാൻ ആവശ്യപ്പെട്ടാൽ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാവുകയും അവർ ഈ രംഗം വിട്ടുപോവുകയും ചെയ്യും. രാജ്യത്തിന് ഡോക്ടർമാരെ ആവശ്യമുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവിധ സ്കോളർഷിപ്പുകളെയും സാമ്പത്തിക സഹായങ്ങളെയും ആശ്രയിക്കാവുന്നതാണെന്നും കോടതി നിർദ്ദേശിച്ചു. ഇഡബ്ല്യുഎസ് സംവരണം പ്രവേശന ഘട്ടത്തിൽ മാത്രമുള്ളതാണെന്നും അല്ലാതെ സ്വാശ്രയ സ്ഥാപനങ്ങളിൽ ഇളവുകളോടെയുള്ള ഫീസിന് അത് അർഹത നൽകുന്നില്ലെന്നുമുള്ള രാജസ്ഥാൻ ഹൈക്കോടതിയുടെ മുൻ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. എങ്കിലും, ഈ കേസിലെ നിയമപരമായ വശങ്ങൾ ഭാവിയിൽ കൂടുതൽ പരിശോധനകൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.