വാക്സീന്‍ വിലക്കൊപ്പം പരമാവധി 150 രൂപ വരെയേ സര്‍വീസ് ചാര്‍ജായി സ്വകാര്യ കേന്ദ്രങ്ങള്‍ ഈടാക്കാവൂയെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.  

ദില്ലി: പതിനെട്ട് വയസിന് മുകളിലുളളവര്‍ക്ക് കരുതല്‍ ഡോസ് (Precaution Dose) നല്‍കുന്നതില്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്സീന്‍ തന്നെ കരുതല്‍ ഡോസായിയെടുക്കണം. കരുതല്‍ ഡോസ് എടുക്കാന്‍ പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. വാക്സീന്‍ വിലക്കൊപ്പം പരമാവധി 150 രൂപ വരെയേ സര്‍വീസ് ചാര്‍ജായി സ്വകാര്യ കേന്ദ്രങ്ങള്‍ ഈടാക്കാവൂയെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

പതിനെട്ട് മുതല്‍ അന്‍പത്തി ഒന്‍പത് വയസ് വരെയുള്ളവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് നല്‍കാനിരിക്കേ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിലയിരുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പരിശോധിച്ചു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കേരളം, മഹാരാഷ്ട്ര, ദില്ലി, ഹരിയാന, മിസോറം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. 

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സീൻ നൽകാനാണ് സർക്കാർ തീരുമാനം. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്സീൻ പോലെ കരുതൽ ഡോസ് അഥവാ ബൂസ്റ്റ‍ർ ഡോസ് വാക്സീൻ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സീനേഷൻ എന്നതിനാൽ പണം നൽകേണ്ടി വരും.

രണ്ടാം ഡോസ് വാക്സീൻ എടുത്ത് ഒൻപത് മാസം പൂ‍ർത്തിയായ ശേഷം മാത്രമേ ബൂസ്റ്റ‍ർ ഡോസ് വാക്സീൻ സ്വീകരിക്കാൻ അനുമതിയുള്ളൂ. അതേസമയം സ‍ർക്കാർ ആരോ​ഗ്യകേന്ദ്രങ്ങൾ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്സീനേഷനും മുതിർന്ന പൗരൻമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും മുൻനിര കൊവിഡ് പോരാളികൾക്കും നൽകുന്ന ബൂസ്റ്റ‍ർ ഡോസ് വാക്സീനേഷനും തുടരും. മൂന്നാം ഡോസ് നിർബന്ധമാക്കിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ബൂസ്റ്റർ ഡോസിനുള്ള അനുമതി ആശ്വാസമാകും. ചൈനയടക്കം വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ബൂസ്റ്റർ ഡോസ് വിതരണം ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്തിലും XE വകഭേദം കണ്ടെത്തിയതായി സൂചന

ഗുജറാത്തിലും കൊറോണാ വൈറസിൻ്റെ XE വകഭേദം കണ്ടെത്തിയതായി സൂചന. വഡോദരയിൽ നിന്നുള്ള 60കാരൻ്റെ സാമ്പിൾ ജീനോം സീക്വൻസിംഗ് നടത്തിയപ്പോൾ XE വകഭേദമെന്ന് തിരിച്ചറിഞ്ഞതായാണ് ആരോഗ്യ വിഭാഗം വൃത്തങ്ങൾ നൽകുന്ന വിവരം. വീണ്ടും പരിശോധന നടത്തിയ ശേഷമേ ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകൂ.

നേരത്തെ മുംബൈയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ ജീനോം സ്വീക്വൻസിങ്ങിൽ ഒരാൾക്ക് XE വകഭേദം കണ്ടെത്തിയിരുന്നു. എന്നാൽ ജീനോം സ്വീക്വൻസിങ്ങിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ലാബ് കൂട്ടായ്മയിലെ വിദഗ്ദർ ഈ കണ്ടെത്തൽ തള്ളിക്കളഞ്ഞു. വഡോദരയിലെ രോഗിയുടെ സാമ്പിൾ ഈ കൂട്ടായ്മയുടെ ഭാഗമായ ഗുജറാത്ത് ബയോടെക്നോളജി റിസെർച്ച് സെൻ്ററിൽ പരിശോധിച്ചാണ് XE വകഭേദമെന്ന് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. X E വകഭേദത്തിന് ഒമിക്രോണിനെക്കാൾ പത്തിരട്ടി വ്യാപന ശേഷിയുണ്ട്.