ഓക്സിജൻ ക്ഷാമം; ഏകോപനമില്ലേയെന്ന് കോടതി, കേന്ദ്രത്തിനും ദില്ലി സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു
നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ ആശുപത്രികൾക്ക് കൈമാറാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയെന്നും കേന്ദ്രം അറിയിച്ചു
ദില്ലി: ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് ദില്ലി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഓക്സിജൻ ക്ഷാമം ഉന്നയിച്ച് രണ്ട് ആശുപത്രികൾ കൂടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. പരിമിതമായ ഓക്സിജൻ സ്റ്റോക്കേ കൈയിലുള്ളൂവെന്ന് ആശുപത്രികൾ കോടതിയെ അറിയിച്ചു. കാര്യങ്ങൾ ശരിയായ രീതിയിൽ നീങ്ങുന്നുണ്ടെന്ന് ദില്ലി സർക്കാരും ആശുപത്രികൾ നോഡൽ ഓഫീസർമാരെയാണ് സമീപിക്കേണ്ടതെന്ന് കേന്ദ്രസർക്കാരും വാദിച്ചു.
പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. പ്രതിസന്ധികൾ അറിയിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്. നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ ആശുപത്രികൾക്ക് കൈമാറാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയെന്നും കേന്ദ്രം അറിയിച്ചു. പ്രതിസന്ധി പരിഹരിക്കും വരെ പോരാടണമെന്ന് പറഞ്ഞ കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ ഏകോപനമായില്ലേയെന്ന് ചോദിച്ചു. പുതിയ പ്ലാൻറുകളുടെ കാര്യം എന്തായി? കേന്ദ്രത്തിന്റെ ദൈനംദിന വിതരണത്തിൽ പാളിച്ചയുണ്ടോയെന്നും കോടതി ചോദിച്ചു. ഏകോപനത്തിന് നോഡൽ ഓഫീസറെ സഹായിക്കാൻ കൂടുതൽ പേരെ നിയോഗിക്കണം എന്നാവശ്യപ്പെട്ട കോടതി വിശദമായ വാദം കേൾക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തിനും ദില്ലി സർക്കാരിനും നോട്ടീസ് അയച്ചു.