കശ്മീരി ഗേറ്റ് ഫ്ലൈഓവറിൽ ഇന്നലെ രാത്രിയായിരുന്നു ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് ഇടപ്പെട്ട് മായിച്ചു. സംഭവത്തിൽ കേസും രജിസ്റ്റർ ചെയ്തു. 

ദില്ലി: ദില്ലിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗേറ്റ് ഫ്ലൈഓവറിൽ ഇന്നലെ രാത്രിയായിരുന്നു ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് ഇടപ്പെട്ട് മായിച്ചുകളഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഈ മാസമാദ്യം മറ്റൊരു ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ 3,500 ഡോളർ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവർക്ക് പണം നൽകിയത്. ആകെ വാഗ്ദാനം ചെയ്തത് 7,000 ഡോളർ ആയിരുന്നു. അറസ്റ്റിലായ പ്രതികൾ സമൂഹമാധ്യമത്തിലൂടെയാണ് ഇവരെ ബന്ധപ്പെട്ടതെന്നാണ് വിവരം. ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിലാണ് ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്തുകൾ അന്ന് കണ്ടെത്തിയത്.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം വഷളായതോടെ കനേഡിയൻ പൗരൻമാർക്ക് ഇന്ത്യന്‍ വിസ നൽകുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞാഴ്ച പിൻവലിച്ചിരുന്നെങ്കിലും വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് നിലവിൽ കാനഡയിലുള്ളത്. ഇന്ത്യയിലെ വിസ സർവ്വീസുകൾ ഈ സാഹചര്യത്തിൽ കാനഡയും സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും. 

Also Read: നെഹ്റു ട്രോഫി വള്ളംകളി; ക്ലബുകളെയും ചുണ്ടൻവള്ളങ്ങളെയും വഞ്ചിച്ച് സർക്കാർ; ഇതുവരെ ​ഗ്രാന്റും ബോണസും നൽകിയില്ല

ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് നിജ്ജാറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തിൽ ചർച്ചയാക്കാൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. എന്നാൽ ജി 7 രാജ്യങ്ങൾ ഇക്കാര്യത്തിൽ കൂട്ടായ പ്രസ്താവന ഇറക്കണമെന്ന കാനഡയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്