സുവർണക്ഷേത്രത്തിൽ ഒരു സംഘം ആളുകൾ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി
ശിരോമണി ഗുരുദ്വാര പർബാന്ധക് കമ്മിറ്റി പ്രസിഡൻ്റ ഗോബിന്ദ് സിംഗ് ലോംഗോവാൾ ഖാലിസ്ഥാന്‍ എന്ന ആശയം എല്ലാ സിഖുകാരും
ആഗ്രഹിക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയും നടത്തി.
അമൃത്സർ: പഞ്ചാബിലെ സുവർണക്ഷേത്രത്തില്‍ ഒരു സംഘം ആളുകൾ ഖാലിസ്ഥാന്‍ അനുകൂല മുദ്രവാക്യം മുഴക്കി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്‍റെ 36ാം വാര്‍ഷികത്തിൽ നടന്ന ചടങ്ങിനിടെയാണ് നൂറോളം പേരടങ്ങുന്ന സംഘം ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്.
അമൃത്സറിലെ ശിരോമണി അകാലിദൾ നേതാവ് സിമ്രാന്‍ജിത് സിംഗ് മാനിന്‍റെ മകന്‍ ഇമാന്‍ സിംഗ് മാനാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. ശിരോമണി ഗുരുദ്വാര പർബാന്ധക് കമ്മിറ്റി പ്രസിഡൻ്റ ഗോബിന്ദ് സിംഗ് ലോംഗോവാൾ ഖാലിസ്ഥാന്‍ എന്ന ആശയം എല്ലാ സിഖുകാരും
ആഗ്രഹിക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയും നടത്തി.
സർക്കാർ അനുവദിച്ചാല്‍ സിഖ് സമൂഹം ഖാലിസ്ഥാന്‍ രാജ്യം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ ബ്ളൂസ്റ്റാറിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ചടങ്ങിന് എത്തിയിരുന്നു. ഖാലിസ്ഥാൻ മുദ്രാവാക്യം മുഴക്കിയവരും പൊലീസും തമ്മിൽ നേരിയ സംഘര്‍ഷമുണ്ടായി.