Asianet News MalayalamAsianet News Malayalam

ഇ.ഐ.എയിൽ വ്യാപക പ്രതിഷേധം: നടപ്പാക്കാനൊരുങ്ങി കേന്ദ്രം, നിലപാടറിയിക്കാതെ കേരളം

പരിസ്ഥിതി പ്രവര്‍ത്തകരുടെയും യുവാക്കളുടെയും സമാനതകളില്ലാത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലും പുറത്തും  തുടരുന്നത്. 

protest against Environmental impact assessment draft
Author
Aluva, First Published Aug 10, 2020, 12:37 PM IST

ദില്ലി: പരിസ്ഥിതി ആഘാത പഠനത്തിനായുള്ള പുതിയ വിജ്ഞാപനത്തിന്‍റ് കരടിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കും. സമൂഹ മാധ്യമത്തിലടക്കം തുടരുന്ന വലിയ പ്രതിഷേധങ്ങൾക്കിടെ അന്തിമ വിജ്ഞാപന ഇറക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. കരട് വിജ്ഞാപനത്തിൽ കേരളം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.

പരിസ്ഥിതി പ്രവര്‍ത്തകരുടെയും യുവാക്കളുടെയും സമാനതകളില്ലാത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിലും പുറത്തും  തുടരുന്നത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തീരുമാനം തിടുക്കപ്പെട്ട് കേന്ദ്രം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ട് മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. കരട് വിജ്ഞാപനങ്ങൾക്കുമേൽ പൊതുജനങ്ങൾക്ക് അഭിപ്രായം നൽകാനുള്ള സമയം 30 ദിവസം എന്നത് 20  ദിവസമായി വെട്ടിക്കുറച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും കേസുകളുണ്ട്. 

പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനം പ്രതിഷേധിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പുതിയ വിജ്ഞാപനം അപകടകരമാണെന്നും അതു നടപ്പാക്കിയാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. പതിറ്റാണ്ടുകൾ കൊണ്ട് മുന്നോട്ട് പോയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പിന്നോട്ടടിപ്പിക്കുന്നതാകും വിജ്ഞാപനമെന്നും രാഹുൽ കുറ്റപ്പെടുത്തി. കൽക്കരി ഖനനത്തിനടക്കം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്ന നിലപാട് ഇതിനു ഉദാഹരണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും പരിസ്ഥിതി ആഘാത പഠനത്തിനുള്ള പുതിയ നിര്‍ദ്ദേശങ്ങൾ പരിസ്ഥിതിക്ക് ദോഷല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിരവധിപേരുടെ അഭിപ്രായങ്ങൾ കിട്ടിയിട്ടുണ്ടെന്നും അവ പരിശോധിച്ചുമാത്രമെ അന്തിമ വിജ്ഞാപനം ഇറക്കൂവെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. 

പരിസ്ഥിതി ആഘാത പഠനത്തിലെ ഇളവുൾ കേരളത്തെ ബാധിക്കില്ല എന്നാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി സര്‍ക്കാരിന് നൽകിയ ഉപദേശം. 100 ഹെക്ടര്‍ വരെയുള്ള ഖനികൾ, പെട്രോളിയം പദ്ധതികൾ, ഡിസ്റ്റലറികൾ തുടങ്ങി ഏത് പദ്ധതികൾക്കും ഇനി കേന്ദ്ര സര്‍ക്കാരിന്‍റെ പരിസ്ഥിതി അനുമതി ആവശ്യമില്ല. സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. 2  ഹെക്ടര്‍ വരെയുള്ള ക്വാറികൾക്ക് അനുമതി തന്നെ വേണ്ട. 

ഒന്നര ലക്ഷം സ്ക്വയര്‍ മീറ്റര്‍ വരെയുള്ള നിര്‍മ്മാണങ്ങൾക്കുള്ള അനുമതിക്കും  കേന്ദ്രത്തെ സമീപിക്കേണ്ട. നടപ്പ് പദ്ധതികളിൽ 25 ശതമാനത്തിലധികം മാറ്റം ഇല്ലെങ്കിൽ പരിസ്ഥിതി അനുമതി ആവശ്യമില്ല. 50 ശതമാനത്തിലധികം മാറ്റമുണ്ടെങ്കിലെ പൊതുജനങ്ങളുടെ അഭിപ്രായം തേടേണ്ടതുള്ളൂ. പരിസ്ഥിതി നിയമം പാലിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇനി വര്‍ഷത്തിലൊരിക്കൽ മാത്രം വ്യവസായ സ്ഥാപനങ്ങൾ നൽകിയാൽ മതി തുടങ്ങിയവായാണ് കരട് വിജ്ഞാപനത്തിലെ പ്രധാന നിർദേശങ്ങൾ. 
 

Follow Us:
Download App:
  • android
  • ios