പാർലമെന്‍റിലെ അംബേദ്‍കര്‍ പ്രതിമക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം
ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ആരംഭിക്കുക. മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെുപ്പിന്‍റെ കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് വരാനിരിക്കുന്ന തീരുമാനം നോക്കിയാകും ഇരുസഭകളിലെയും കോണ്‍ഗ്രസ് നീക്കം.
മുംബൈ: മഹാരാഷ്ട്രയിലെ അട്ടിമറി നീക്കം ഉയര്‍ത്തി ഇന്ന് പാര്‍ലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടക്കുന്ന ഭരണഘടനയുടെ 70-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങ് ബഹിഷ്‍കരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന് മുന്നോടിയായി പാർലമെന്‍റിലെ അംബേദ്‍കര്‍ പ്രതിമക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ആരംഭിച്ചു. കോൺഗ്രസ്, എൻസിപി, ശിവസേന, തൃണമൂൽ, ഡിഎംകെ, ഇടതുപക്ഷം തുടങ്ങി പ്രതിപക്ഷത്തെ എല്ലാ പാർട്ടികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ആരംഭിക്കുക.
ഇന്നലെ ലോക്സഭയിലെ പ്രതിഷേധത്തിനിടെ മാര്‍ഷൽമാരും കോണ്‍ഗ്രസ് അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്ളക്കാര്‍ഡുമായി എത്തിയതിന് ടി എൻ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍ഷൽമാര്‍ കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി വനിത അംഗങ്ങളായ രമ്യഹരിദാസും ജ്യോതിമണിയും രംഗത്തെത്തിയിരുന്നു.
"