ഇന്ത്യയിലെ മൂന്ന് കിഴക്കന്‍ നദികളില്‍ നിന്ന് പാകിസ്ഥാന് വെള്ളം നല്‍കുന്നത് ഇന്ത്യ നിര്‍ത്തി. കരാര്‍ പ്രകാരം രവി, ബിയാസ് സത്ലെജ് എന്നീ നദികളിലെ വെള്ളമാണ് ഇന്ത്യ തടഞ്ഞത്.

ദില്ലി: ഇന്ത്യയിലെ മൂന്ന് കിഴക്കന്‍ നദികളില്‍ നിന്ന് പാകിസ്ഥാന് വെള്ളം നല്‍കുന്നത് ഇന്ത്യ നിര്‍ത്തി. കരാര്‍ പ്രകാരം രവി, ബിയാസ് സത്ലെജ് എന്നീ നദികളിലെ വെള്ളമാണ് ഇന്ത്യ തടഞ്ഞത്. രാജസ്ഥാനിലെ ബിക്കാനീറില്‍ കേന്ദ്ര മന്ത്രി അര്‍ജുന്‍ മെഗ്‍വാള്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുല്‍വാമ ആക്രമണത്തിനും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കും പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

നിലവില്‍ പാകിസ്ഥാനിലേക്ക് ഒഴുകിപ്പോകുന്ന 0.53 മില്ല്യണ്‍ ഖനയടി വെള്ളമാണ് ഇന്ത്യ തടഞ്ഞത്. ഇത് സംഭരിക്കുകയാണ്. ഇത് രാജസ്ഥാനോ പഞ്ചാബിനോ ആവശ്യമായി വന്നാല്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം ഇത് 1960ലെ സിന്ധു നദീജല കരാറിന്‍റെ ലംഘനമല്ല. ഇന്ത്യക്ക് അവകാശമുള്ള കിഴക്കന്‍ നദികളായ മൂന്ന് നദികളിലെ വെള്ളമാണ് ഇന്ത്യ ഇപ്പോള്‍ വിതരണം തടഞ്ഞിരിക്കുന്നത്. കിഴക്കന്‍ നദികളായ രവി, ബിയാസ്, സത്ലെജ് തുടങ്ങിയ നദികള്‍ ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. എങ്കിലും ഈ നദികളില്‍ നിന്ന് നിലവില്‍ വെള്ളം പാകിസ്ഥാനും ലഭിക്കുന്നുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്നത്.