കഴിഞ്ഞ ജനുവരിയിലാണ് പ്രതി സിസിടിവി ക്യാമറ സ്ഥാപിച്ചത്. ദുബായിലുള്ള ഒരാളുടെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്നും പ്രതിഫലമായി 40,000 രൂപ ലഭിച്ചതായും ബൽജിത് സിങ് പൊലീസിനോട് സമ്മതിച്ചു. ബൽജിത്തിന്‍റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും കണ്ടെടടുത്തിട്ടുണ്ട്.
പത്താൻകോട്ട്: ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്താനായി ദേശീയ പാതയിൽ സിസിടിവി സ്ഥാപിച്ച ഇന്ത്യക്കാരൻ പിടിയിൽ. പത്താൻകോട്ട് ചക് ധരിവാൾ സ്വദേശിയായ ബൽജിത് സിങ് എന്ന ബിട്ടുവാണ് സുജൻപൂർ പൊലീസിന്‍റെ പിടിയിലായത്. പത്താൻകോട്ട്-ജമ്മു ദേശീയപാത 44-ലെ പാലത്തിന് സമീപമുള്ള കടയിൽ ആണ് ഇയാൾ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഈ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പാകിസ്താനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ഏജന്റുകൾക്ക് തത്സമയം നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. സൈനിക വാഹനങ്ങളുടെ പോക്കുവരവ് നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ദേശീയ സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്താൻകോട്ട്-ജമ്മു ദേശീയപാതയിൽ സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയുണ്ടായത്. ഇതിന് പിന്നാലെ സുജൻപൂർ പൊലീസ് നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് പ്രതി സിസിടിവി ക്യാമറ സ്ഥാപിച്ചത്. ദുബായിലുള്ള ഒരാളുടെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്നും പ്രതിഫലമായി 40,000 രൂപ ലഭിച്ചതായും ബൽജിത് സിങ് പൊലീസിനോട് സമ്മതിച്ചു. ബൽജിത്തിന്‍റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും കണ്ടെടടുത്തിട്ടുണ്ട്. സംഭവത്തിൽ ഇയാളുടെ ട്ടാളികളായ വിക്രംജിത് സിങ്, ബൽവീന്ദർ സിങ്, തരൺപ്രീത് സിങ് എന്നിവർക്കെതിരെയും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസവും സമാനമായ രീതിയിൽ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന രണ്ട് ചാരസംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. ചൈനീസ് നിർമ്മിത സിസിടിവി ക്യാമറ, യുഎസ്ബി വഴി ബന്ധിപ്പിച്ച 4G കണക്റ്റിവിറ്റിയുള്ള സോളാർ പ്ലേറ്റ് എന്നിവ പ്രതികളിൽ നിന്നും കണ്ടെടുത്തു, വീണ്ടെടുക്കുകയും ചെയ്തിരുന്നു. സോളാർ പാനലുകളും 4G കണക്റ്റിവിറ്റിയുമുള്ള ഈ അത്യാധുനിക ക്യാമറകൾക്ക് പ്രത്യേക വയറിങ്ങിന്‍റെ ആവശ്യമില്ലാത്തതിനാൽ രഹസ്യമായി പ്രവർത്തിപ്പിക്കാൻ എളുപ്പമാണെന്നാണ് പൊലീസ് പറയുന്നത്. പത്താൻകോട്ടിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.


