'ആ സന്ദേശം തന്‍റേതല്ല'; സമൂഹ മാധ്യമങ്ങളിലെ കുറിപ്പ് തള്ളി രത്തന്‍ ടാറ്റ
ലോക്ക് ഡൌൺ നു ശേഷം രാജ്യത്തിന്റെ സാമ്പത്തിക രംഗം അതിവേഗം തിരിച്ചെത്തും എന്ന സന്ദേശം ആണ് രത്തൻ ടാറ്റായുടെ ചിത്രം അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഈ സന്ദേശം താൻ എഴുതിയതല്ലെന്ന് രത്തൻ ടാറ്റാ
മുംബൈ: തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശം തള്ളി രത്തൻ ടാറ്റാ. ലോക്ക് ഡൌൺ നു ശേഷം രാജ്യത്തിന്റെ സാമ്പത്തിക രംഗം അതിവേഗം തിരിച്ചെത്തും എന്ന സന്ദേശം ആണ് രത്തൻ ടാറ്റായുടെ ചിത്രം അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഈ സന്ദേശം താൻ എഴുതിയതല്ലെന്ന് രത്തൻ ടാറ്റാ ട്വിറ്ററിൽ കുറിച്ചു. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഔദ്യോഗിക അക്കൌണ്ടിലൂടെ പറയുമെന്നും രത്തന്‍ ടാറ്റ വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്ത് വന്‍ തകര്‍ച്ചയുണ്ടാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ വിദ്ഗധര്‍ക്ക് മാനുഷിക പ്രോത്സാഹനത്തേക്കുറിച്ചോ കഠിനാധ്വാനത്തേക്കുറിച്ചോ അറിയില്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഭാവിയുണ്ടാവില്ലെന്ന് പറഞ്ഞ വിദ്ഗധരെ തിരുത്തിക്കൊണ്ടല്ലേ ജപ്പാന്‍ തിരിച്ച് വന്നത്.
അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ ലോക ഭൂപടത്തില്‍ നിന്ന് തുടച്ച് മാറ്റുമെന്നും വിദ്ഗ്ധരാണ് പറഞ്ഞത്. എയറോഡയനാമിക്സ് അനുസരിച്ച് തേനീച്ച വിഭാഗത്തിലുള്ള ബംബിള്‍ ബീയ്ക്ക് പറക്കാന്‍ സാധിക്കില്ല, പക്ഷേ അവ പറക്കുന്നില്ലേ. ഇത്തരത്തില്‍ തന്നെയാണ് കൊറോണ വൈറസിന്‍റെ കാര്യവും. കൊറോണ വൈറസിന് അതിജീവിച്ച് ഇന്ത്യന്‍ വിപണി തിരിച്ച് വരും എന്നായിരുന്നു രത്തന്‍ ടാറ്റയുടേതായി പ്രചരിച്ച സന്ദേശത്തില്‍ പറയുന്നത്.