റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു, ആദ്യബാച്ച് ലഡാക്കിലേക്ക്
ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ അബുദാബിയിലെ ഫ്രഞ്ച് എയർ ബേസിൽ വിമാനം ഇറങ്ങും. തുടർന്നാകും ഇന്ത്യയിലേക്കുള്ള യാത്ര.
പാരീസ്: ഇന്ത്യയും ഫ്രാൻസും തമ്മിലൊപ്പിട്ട റഫാൽ യുദ്ധവിമാനകരാറിൻ്റെ ഭാഗമായി ഫ്രാൻസിൽ നിർമ്മിച്ച അഞ്ച് യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ബുധനാഴ്ച വിമാനങ്ങൾ ഇന്ത്യയിൽ എത്തും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിൽ എത്തുന്ന വിമാനങ്ങൾ വൈകാതെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ അബുദാബിയിലെ ഫ്രഞ്ച് എയർ ബേസിൽ വിമാനം ഇറങ്ങും. തുടർന്നാകും ഇന്ത്യയിലേക്കുള്ള യാത്ര. വിമാനങ്ങൾ പറത്താനായി വ്യോമസേനയുടെ പന്ത്രണ്ട് പൈലറ്റുമാർ പരിശീലനം നേടിക്കഴിഞ്ഞു. 36 പൈലറ്റുമാർക്കാണ് ഇതിനായി ആകെ പരിശീലനം നൽകുന്നത്.
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ 2016 സെപ്തംബറിലാണ് ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്. അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥ. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ.
വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണിത്. മേയ് അവസാനത്തോടെ രാജ്യത്ത് എത്തേണ്ടിയിരുന്ന റഫാൽ വിമാനങ്ങൾ കോവിഡ് പശ്ചാത്തലത്തിലാണു വൈകിയത്.