വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തിൽ ഒരു മലയാളി പെൺകുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.
ദില്ലി: ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യയാളായ ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ശ്രീധന്യക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ശ്രീധന്യയേയും കുടുംബത്തേയും അഭിനന്ദിക്കുന്നു. തെരഞ്ഞെടുത്ത വഴിയില്‍ മഹത്തായ വിജയങ്ങളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ശ്രീധന്യയ്ക്ക് 410-ാം റാങ്കാണ് ലഭിച്ചത്.
2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളായിരുന്നു ശ്രീധന്യയുടെ മനസില്‍ ഉണ്ടായിരുന്ന ആഗ്രഹം വീണ്ടും ആളിക്കത്തിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തിൽ ഒരു മലയാളി പെൺകുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.
മലയാളികളായ ആര്‍.ശ്രീലക്ഷ്മിക്ക് 29ാം റാങ്കും രഞ്ജന മേരി വര്‍ഗീസ് 49ാം റാങ്കും പയ്യന്നൂര്‍ സ്വദേശി അര്‍ജുന്‍ മോഹന്‍ 66ാം റാങ്കും നേടി. ബോംബെ ഐ.ഐ.ടി ബിരുദധാരിയായ കനിഷക് കത്താരിയയ്ക്കാണ് ഒന്നാം റാങ്ക്.
